നരിക്കുനി: കോവിഡ് പ്രതിരോധ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്കാവശ്യമായ സൗകര്യങ്ങളില്ലാതെ അനിശ്ചിതത്വത്തിലായ അടിവാരം ഭാഗത്തെ ഉൾ പ്രദേശങ്ങളിൽപെട്ട കോളനിയിലെ വിദ്യാർഥികൾക്ക് ആവശ്യമായ സഹായമെത്തിച്ച് നരിക്കുനി അത്താണി കൈത്താങ്ങായി മാറി. നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന അത്താണിയുടെ വെൽഫെയർ കമ്മിറ്റിയും അത്താണി സ്റ്റുഡൻറ്സ് വിങ്ങും സംയുക്തമായാണ് കോളനിയിലെ വിദ്യാർഥികൾക്ക് ടെലിവിഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നൽകിയത്. ഏകദേശം 30 ഏക്കറിലധികം ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ കോളനിയിലെ പ്രൈമറി വിദ്യാർഥികളിൽ ഭൂരിപക്ഷവും അടിവാരം എ.എൽ.പി സ്‌കൂളിലാണ് പഠനം നടത്തുന്നത്. ഇവർക്കുവേണ്ട നിലവിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ അപര്യാപ്തമാവുകയും പ്രതികൂല കാലാവസ്ഥയിലും കിലോമീറ്ററുകളോളം താണ്ടി എത്തേണ്ടതിനാലും പലർക്കും കൃത്യമായി ക്ലാസുകൾ ലഭ്യമാവാതിരുന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ട സ്‌കൂൾ അധ്യാപകരുടെ അഭ്യർഥന മാനിച്ച് സ്കൂൾ പി.ടി.എയുടെ സഹകരണത്തോടെ അത്താണി ഈ ദൗത്യമേറ്റെടുക്കുകയും രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നതിനും തീരുമാനിച്ചത്. അത്താണി സെക്രട്ടറി ഖാദർ മാസ്റ്റർ, വെൽഫെയർ കമ്മിറ്റിയെ പ്രതിനിധാനംചെയ്ത് അഹമ്മദ് പൂക്കാട്, മുഹമ്മദലി മാസ്റ്റർ, സ്റ്റുഡൻറ്സ് വിങ് ഭാരവാഹികളായ നാഫി മരക്കാർ, റാഷിഖ് റഹ്മാൻ, അടിവാരം എ.എൽ.പി സ്‌കൂൾ അധ്യാപകരായ ഹാഫിസ് മാസ്റ്റർ, ബഷീർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.