കോഴിക്കോട്: മിഠായിതെരുവ് വാഹന നിയന്ത്രണത്തിനെതിരെ അനിശ്ചിതകാല പ്രതിഷേധ സമരവുമായി വ്യാപാരികൾ. വാഹനങ്ങൾ കട ത്തിവിടാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മിഠായിതെരുവ് കോഓഡിനേഷൻ കമ്മിറ്റിയാണ് വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പ്രതിഷേധ സമരം ആരംഭിക്കുന്നത്. മിഠായിതെരുവിനെ വ്യാപാരതെരുവായി നിലനിർത്തുക, നിലവിലുള്ള പാർക്കിങ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം. തെരഞ്ഞെടുപ്പിനിടെ തങ്ങളുടെ ആവശ്യവും അംഗീകരിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് വ്യാപാരികൾ രംഗത്തിറങ്ങുന്നത്. ആദ്യപടിയായി വ്യാഴാഴ്ച വൈകീട്ട് മിഠായിതെരുവിൽ വ്യാപാരികൾ മെഴുകുതിരി തെളിയിക്കും. പാർക്കിങ് സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന വാഗ്ദാനം നൽകിയാണ് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നതെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിൽ രാവിലെ 10 മണിവരെ മാത്രമേ വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ. സ്ഥാപനങ്ങളിലേക്ക് സാധനങ്ങളുമായെത്തുന്ന വാഹനങ്ങൾക്കാണ് ഈ സമയം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വാഹനനിയന്ത്രണം ഏർപ്പെടുത്തിയതോടെ ഉപഭോക്താക്കളുടെ വരവ് കുറെഞ്ഞന്നാണ് വ്യാപാരികളുടെ പരാതി. വാഹനനിരോധനം പിൻവലിക്കുംവരെ സമരം തുടരാനാണ് കോഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. എന്നാൽ വാഹന പ്രവേശനത്തിനെതിരെ കാൽനടക്കാരും പൊതുജനങ്ങളും ഒറ്റക്കെട്ടായി എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. മിഠായിതെരുവിൻെറ വ്യാപാര പ്രൗഢി വീണ്ടെടുക്കാനും കച്ചവടം പുനരുദ്ധരിക്കാനും നിലവിലുള്ള വാഹന നിയന്ത്രണം നീക്കണമെന്ന് മിഠായിതെരുവ് ഏകോപന സമിതിയും കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുബൈർ കൊളക്കാടൻ, ജൗഹർ ടാംഠൻ, ഡോ. കെ.എ. ഷരീഫ്, പി.എച്ച്. മുഹമ്മദ്, അസീസ്, ബിനോയ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.