പേരാമ്പ്രയിൽ എം.എസ്.എഫ്-കെ.എസ്.യു സംഘർഷം പേരാമ്പ്ര: പേരാമ്പ്രയിൽ എം.എസ്.എഫ്-കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകരായ അസ്ലം റിജാസ്, അൽത്താഫ്, അമീൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റഷീദ് പുറ്റംപൊയിൽ, റംഷാദ് പാണ്ടിക്കോട്, പി.കെ. അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളജിലുണ്ടായ പ്രശ്നമാണ് ടൗണിലേക്ക് വ്യാപിച്ചത്. യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവും എം.എസ്.എഫും ഒറ്റക്കാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് വിജയിക്കുകയും ചെയ്തു. കെ.എസ്.യു സ്ഥാപിച്ച കൊടി എം.എസ്.എഫ് പ്രവർത്തകർ കത്തിച്ചെന്നാരോപിച്ച് കെ.എസ്.യു നേതൃത്വത്തിൽ തിങ്കളാഴ്ച കോളജിൽ പഠിപ്പുമുടക്കിയിരുന്നു. എന്നാൽ, എം.എസ്.എഫിെൻറ വിക്ടറി ഡേ ആചരിക്കുന്നതിനാൽ അവർ കോളജ് വിട്ടുപോകാൻ തയാറായില്ല. ഈ സമയം പുറമെ നിന്നുള്ള യൂത്ത് കോൺഗ്രസ്--കെ.എസ്.യു പ്രവർത്തകർ കോളജിൽ പ്രവേശിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഘട്ടനം തുടങ്ങിയതോടെ പേരാമ്പ്ര പൊലീസെത്തി ലാത്തി വീശുകയായിരുന്നു. വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച് എം.എസ്.എഫ് ടൗണിലേക്ക് പ്രകടനം നടത്തി. ഇതിനിടയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേൽക്കുന്നത്. ഇതിൽ അഞ്ചോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. കോളജിൽ അനധികൃതമായി പ്രവേശിച്ച് വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച് പ്രിൻസിപ്പൽ പൊലീസിൽ പരാതിനൽകി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.