അരയിടത്തുപാലം മേല്‍പാലം അഴിമതിക്കേസ് : വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി; പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: എരഞ്ഞിപ്പാലം -അരയിടത്തുപാലം ബൈപാസ്, അരയിടത്തുപാലം മേല്‍പാലം എന്നീ പ്രവൃത്തിയിലെ അഴിമതിയെപ്പറ്റി പൊലീസ് കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. കേസില്‍ പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി. കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി.കെ. പ്രകാശനാണ് അന്തിമ റിപ്പോര്‍ട്ട് തള്ളിയത്. കോടികളുടെ അഴിമതി നടന്നുവെന്ന പരാതിയില്‍ അഴിമതിയില്ളെന്ന് കണ്ടത്തെിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് ഡിവൈ.എസ്.പി വി.ജി. കുഞ്ഞനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പൊലീസ് രണ്ടാംതവണയാണ് ഈ കേസ് തള്ളുന്നത്. ആദ്യത്തെ റിപ്പോര്‍ട്ടും കോടതി തള്ളി കേസെടുക്കുവാന്‍ ഉത്തരവിട്ടിരുന്നു. അഴിമതിവിരുദ്ധ ജനകീയ മുന്നണി പ്രവര്‍ത്തകന്‍ കെ.പി. സത്യകൃഷ്ണനാണ് പരാതിക്കാരന്‍. വിജിലന്‍സ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വഹാബ് ആയിരുന്നു ഈ കേസ് ആദ്യം അന്വേഷിച്ചത്. അതില്‍ ഏഴുലക്ഷം രൂപയുടെ അഴിമതി കണ്ടത്തെിയെങ്കിലും പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെടാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് കോടതി ആദ്യം തള്ളിയത്. പൊതുഖജനാവില്‍നിന്ന് 36.90 ലക്ഷം രൂപ കാര്‍ വാടകയിനത്തില്‍ ചെലവഴിച്ചു എന്ന ആരോപണത്തില്‍ കാര്‍ ഡ്രൈവറെയോ അതുമായി ബന്ധപ്പെട്ടവരെയോ ചോദ്യംചെയ്യാതെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. മുന്‍ മേയര്‍ എം. ഭാസ്കരന്‍, കെ.എസ്.യു.ഡി.പി മുന്‍ പ്രോജക്ട് മാനേജര്‍ കെ. നാരായണന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്‍റ് കെ.പി. രമേശന്‍ എന്നിവരാണ് കേസില്‍ എതിര്‍കക്ഷികള്‍. മൊത്തം ആറര കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.