കൊയിലാണ്ടി: കൗമാരകലയുടെ കേളികൊട്ടിന് ഇന്ന് കൊയിലാണ്ടിയില്‍ തിരശ്ശീല ഉയരും. ഇനിയുള്ള അഞ്ചു രാപ്പകലുകളില്‍ കലാവസന്തം പൂത്തുലയും. 14 വര്‍ഷത്തിനുശേഷം കടന്നുവരുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നഗരം കലോത്സവത്തിന്‍െറ പകിട്ടിലാണ്. കൊടിതോരണങ്ങളും കമാനങ്ങളും നിരന്നുകഴിഞ്ഞു. പിഴവുകള്‍ പരമാവധി ഒഴിവാക്കി കലോത്സവം മികച്ചതാക്കിമാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. 14 വര്‍ഷംമുമ്പ് പൊലീസ് അതിക്രമത്തെ തുടര്‍ന്ന് അലങ്കോലമായ കലോത്സവത്തിന്‍െറ ഓര്‍മകളുമായാണ് 56ാമത് മേള കൊയിലാണ്ടിയിലത്തെുന്നത്. 16 വേദികളിലായാണ് കലാലോകത്തിന്‍െറ പുത്തന്‍നാമ്പുകള്‍ തങ്ങളുടെ സര്‍ഗവൈഭവം പുറത്തെടുക്കുക. രാവിലെ 10ന് ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തും. നാലിന് സാംസ്കാരിക ഘോഷയാത്ര ജോ. ആര്‍.ടി.ഒ പരിസരത്തുനിന്ന് ആരംഭിച്ച് മുഖ്യവേദിയില്‍ സമാപിക്കും. വൈകീട്ട് അഞ്ചിന് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്‍െറ ഭാഗമായി പബ്ളിസിറ്റി കമ്മിറ്റി തയാറാക്കിയ കലോത്സവ പുസ്തകം ‘കലയരങ്ങ്’ നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ പ്രകാശനം ചെയ്തു. ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി. വത്സല ഏറ്റുവാങ്ങി. എന്‍.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.