കോഴിക്കോട്: ‘തൂ ഹിന്ദു ബനേഗാ ന മുസല്‍മാന്‍ ബനേഗാ’ പാടി ടൗണ്‍ഹാളിലായിരുന്നു തുടക്കം. അല്‍പസമയത്തിനകം ബീച്ചില്‍ ’ബഡി ദൂര്‍ സേ’ അലയടിച്ചു. അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 91ാം ജന്മദിനത്തിലാണ് നഗരത്തില്‍ പലയിടത്തായി അദ്ദേഹത്തിന്‍റ ഗാനസന്ധ്യകള്‍ അരങ്ങേറിയത്. ക്രിസ്മസ് അവധിയുടെ തലേന്ന് സ്ത്രീകളും കുട്ടികളുമായി വന്‍ ജനാവലി പാട്ടുകേള്‍ക്കാന്‍ തടിച്ചുകൂടി. ഇന്ത്യ സോഷ്യല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ റഫിനൈറ്റ് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. തുജ്കേ പുകാരോ, ആജ് മോസം ബഡാ, ഓ ദുനിയാകേ രഖ് വാലേ തുടങ്ങിയ എക്കാലത്തേയും ഹിറ്റുകള്‍ക്കൊപ്പം തേരീ ദുനിയാസേ ദൂര്‍, ജില്‍ മില്‍ സിതാരോം സെ തുടങ്ങിയ യുഗ്മഗാനങ്ങളും ഒഴുകിയപ്പോള്‍ നിറഞ്ഞൊഴുകിയ ടൗണ്‍ഹാള്‍ ഒന്നായി താളം പിടിച്ചു. ഗോകുല്‍ജി, തല്‍ഹത്ത്, രാധികാറാവു, റിയാസ്, ജാഷിം, തുളസീധരന്‍, സ്വാതി റാവു, പ്രിയാ റാവു, ശ്രുതി, സൂര്യ എന്നിവര്‍ ചേര്‍ന്ന് 35 ഹിറ്റ്ഗാനങ്ങളാണ് ആലപിച്ചത്. സന്തോഷിന്‍െറ നേതൃത്വത്തിലായിരുന്നു ഓര്‍കസ്ട്ര. ഉദ്ഘാടനച്ചടങ്ങില്‍ എന്‍.സി. അബൂബക്കര്‍, സുസ്റത്ത് ജഹാന്‍, എ.എസ്. ഷബ്നം, എ.ആര്‍. ഷെയ്ക്, സി. രമേശ്, എം.പി.എം. മുബഷിര്‍, ജബ്ബാല്‍ പാലാഴി, കെ.കെ. മൊയ്തീന്‍ കോയ എന്നിവര്‍ സംസാരിച്ചു. കടപ്പുറത്ത് ‘ഏക് ശ്യാം റഫികെ നാമ്മേം’ എന്ന പേരില്‍ നടന്ന സംഗീത നിശക്ക് സൗദി അറേബ്യയിലെ അബ്ദുല്‍ ഹഖ് തേജി നേതൃത്വം നല്‍കി. ഉസ്മാന്‍, ഫാറൂഖ്, സജ്ജാദ്, സൗരവ് കിഷന്‍, കീര്‍ത്തന, ഗോപികാ മേനോന്‍ എന്നിവരും പാടി. ആജ് കീ രാത് മേനേ, ഓ മേരി മെഹബൂബ തുടങ്ങിയവര്‍ക്കൊപ്പം ഹേ അഗര്‍ ദുഷ്മന്‍, ജോവാദാ കീ യാവോ തുടങ്ങിയ യുഗ്മഗാനങ്ങളും കടല്‍ക്കരയില്‍ പുളകമായി. മേയര്‍ വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കര്‍ റഫി അനുസ്മരണം നടത്തി. നടന്‍ ലാലു അലക്സ് വിശിഷ്ടാതിഥിയായിരുന്നു. കെ.വി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പി. പ്രകാശ് സ്വാഗതവും പി. അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു. മാന്‍ ഹോള്‍ ദുരന്തത്തില്‍ മരിച്ച മറുനാട്ടുകാര്‍ക്കും സഹായിക്കാനിറങ്ങി മരിച്ച കോഴിക്കോട്ടുകാരന്‍ നൗഷാദിനും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു രണ്ടിടത്തും പരിപാടി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.