സ്വതന്ത്രചിന്തയും നവീന ആശയങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ഇന്നവേഷന്‍ ക്ളബുകള്‍ വരുന്നു

കോഴിക്കോട്: വിദ്യാര്‍ഥികളില്‍ സ്വതന്ത്രചിന്തയും നവീന ആശയങ്ങളും പ്രോത്സാഹിപ്പിക്കാന്‍ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഇന്നവേഷന്‍ ക്ളബുകള്‍ വരുന്നു. ജില്ലാതലത്തില്‍ പുതുതായി രൂപവത്കൃതമായ ഇന്നവേഷന്‍ കൗണ്‍സിലിന്‍െറതാണ് തീരുമാനം. ഉത്തരങ്ങളെഴുതാന്‍മാത്രം ശീലിച്ച വിദ്യാര്‍ഥികളെ ചോദ്യങ്ങളുന്നയിക്കാന്‍ പ്രാപ്തരാക്കിയാല്‍ മാത്രമേ അവരില്‍ നവീനചിന്തയും ക്രിയാത്മകതയും വളര്‍ത്തിയെടുക്കാനാവൂയെന്ന് ആദ്യയോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അഭിപ്രായപ്പെട്ടു. എല്‍. രാധാകൃഷ്ണന്‍ ചെയര്‍മാനായി 2013ല്‍ സംസ്ഥാനതലത്തില്‍ നിലവില്‍വന്ന സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സിലിന്‍െറ ഭാഗമായാണ് ജില്ലാ ഇന്നവേഷന്‍ കൗണ്‍സില്‍ രൂപവത്കൃതമായത്. കലക്ടര്‍ക്കു പുറമെ ജില്ലാ പ്ളാനിങ് ഓഫിസര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ എന്നിവരും നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആറുപേരും ഉള്‍ക്കൊള്ളുന്നതാണ് കൗണ്‍സില്‍. പൊതുജീവിതവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ കണ്ടത്തെുകയും അവക്ക് പ്രായോഗിക പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന്‍െറ സമഗ്രവികസനത്തില്‍ ഗതിവേഗം കൊണ്ടുവരുകയെന്നതാണ് ഇന്നവേഷന്‍ കൗണ്‍സിലിന്‍െറ ലക്ഷ്യം. ജീവിതത്തിന്‍െറ നാനാതുറകളിലുള്ളവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. കലക്ടറേറ്റില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ അംഗം ഡോ. തോമസ് ജോസഫ്, ഐ.ഐ.എമ്മിലെ പ്രഫ. ഡോ. സജി ഗോപിനാഥ്, എന്‍.ഐ.ടിയിലെ പ്രഫസര്‍ ഡോ. സി.ബി. ശോഭന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എം. സുരേഷ്, ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ മേഴ്സി സെബാസ്റ്റ്യന്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സൈമണ്‍ സക്കറിയാസ്, ദ ബ്ളൂ യോണ്ടര്‍ സ്ഥാപകന്‍ ഗോപിനാഥ് പാറയില്‍, യുവസംരംഭക അപര്‍ണ വിനോദ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.