ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ കേടുപാട് തീര്‍ക്കാൻ ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷനെതിരെ ഒരു വിഭാഗം ഭക്തർ. കേടുപാട് തീര്‍ക്കുക എന്ന പേരില്‍ ഏഴരപ്പൊന്നാന ക്ഷേത്രത്തിനു പുറത്തുകൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. 2010ല്‍ ക്ഷേത്രത്തിൽ കൊടിമരം നിർമിച്ച വ്യക്തിയെ കേടുപാട് തീര്‍ക്കുന്നതിന് കമീഷന്‍ നിർദേശിച്ചതാണ് വിവാദമായത്. ഏഴരപ്പൊന്നാനയുടെ കേടുപാട് തീർക്കാൻ അഭിഭാഷക കമീഷൻ ഹൈകോടതിയില്‍ അപേക്ഷ നല്‍കിയത് ബന്ധപ്പെട്ട ദേവസ്വം അധികാരികള്‍ അറിയാതെയാണെന്നാണ് ആക്ഷേപം. ദേവസ്വം അധികൃതരെ കടത്തിവെട്ടിയുള്ള അഭിഭാഷക കമീഷെൻറ ഈ പ്രവൃത്തിയും എതിർപ്പ് രൂക്ഷമാക്കി. കൊടിമര പുനഃപ്രതിഷ്ഠക്കായി ഏറ്റുമാനൂരില്‍ രൂപം നല്‍കിയ അഡ്ഹോക് കമ്മിറ്റിയെ ഉപദേശക സമിതിയായി മാറ്റിയെടുത്തതും ഭക്തരിൽനിന്ന് തെരഞ്ഞെടുപ്പ് നടത്താതെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഏഴു വര്‍ഷമായി ഈ ഉപദേശക സമിതി തന്നെ നിലനിര്‍ത്തിപ്പോരുന്നതും അഭിഭാഷക കമീഷെൻറയും മറ്റ് ചിലരുടെയും താല്‍പര്യം സംരക്ഷിക്കാനാണെന്ന് വിവിധ ഹൈന്ദവസംഘടനകളും ഭക്തജനങ്ങളും ആരോപിക്കുന്നു. ഭക്തജനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കി ക്ഷേത്രനടത്തിപ്പില്‍ സുതാര്യത നിലനിര്‍ത്തണമെന്നും നിലവിലുള്ള ഉപദേശക സമിതി പിരിച്ചുവിട്ട് നിയമപ്രകാരം പുതിയ സമിതിയുടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണെന്ന് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറ് സുരേഷ് ഗോവിന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.