കിഴിവ് കൊള്ള അവസാനിപ്പിച്ച് നെല്ല് സംഭരിക്കണമെന്നാവശ്യപ്പെട്ടു നെൽ കർഷക സംരക്ഷണ സമിതിയുടെയും പാടശേഖര സമിതികളുടെയും നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസിനു മുമ്പിൽ നടത്തിയ ഉപരോധം സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: അമിത കിഴിവ് ആവശ്യപ്പെട്ടും സംഭരണത്തിൽ ബോധപൂർവം കാലവിളംബം വരുത്തിയും കർഷകരെ ദ്രോഹിക്കുന്ന മില്ല് ഉടമകൾക്കും ഒത്താശ ചെയ്യുന്ന സപ്ലൈകോ- പാഡി അധികൃതർക്കുമെതിരെ കോട്ടയം പാഡി മാർക്കറ്റിങ് ഓഫിസിനു മുന്നിൽ നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ല പാഡി ഓഫീസറെ പിക്കറ്റ് ചെയ്തു. തിങ്കളാഴ്ചക്ക് മുമ്പ് നെല്ല് സംഭരിക്കാമെന്ന് പൊലീസ് ഇടപെട്ടു നൽകിയ ഉറപ്പിലാണ് രണ്ടു മണിക്കൂർ നീണ്ട പിക്കറ്റിങ് അവസാനിച്ചത്.
കുറിച്ചി മുക്കാട്ടൂപാക്ക -താമരശ്ശേരി പാടശേഖരത്തിലെ നെല്ല് 18 ദിവസമായി സംഭരിക്കാതെ കിടക്കുകയാണ്. ഇതേ അവസ്ഥയാണ് ജില്ലയിലെ മിക്കപാടശേഖരങ്ങളിലും. അടിയന്തരമായി വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു നെൽക്കർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡന്‍റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ട്രഷറർ കെ.ബി. മോഹനൻ, സെക്രട്ടറി മാത്യൂസ് കോട്ടയം, ജിക്കു കുര്യാക്കോസ്, എബി അലക്സാണ്ടർ, സണ്ണി തോമസ്, കെ.ഡി. പീറ്റർ, ടി.ഒ. വർഗീസ്, എം.എം. ശശിധരൻ, പുന്നൂസ് തോമസ്, ജേക്കബ് കുരുവിള, പി.എം. പത്രോസ്, എ.എം. മാത്യു, പി.പി. മോഹനൻ, അഭിഷേക് ബിജു എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.