ആലുവ: കുന്നത്തേരി കവലയുടെ വികസനവുമായി ബന്ധപ്പെട്ട് കൈയേറ്റങ്ങൾ അടക്കം വിഷയങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്‌ഥർ വിവരങ്ങൾ ശേഖരിച്ചു. മനുഷ്യാവകാശ കമീഷൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടിയതിനെ തുടർന്നാണ് ചൂർണിക്കര അസി. വില്ലേജ് ഓഫിസർ തിങ്കളാഴ്ച സ്‌ഥലം സന്ദർശിച്ച് കൈയേറ്റങ്ങളുടെ കണക്കെടുത്തത്. പൊതുപ്രവർത്തകരായ രാജേഷ് കുന്നത്തേരിയും സനീഷ് കളപ്പുരക്കലുമാണ് കമീഷന് പരാതി നൽകിയത്. കൈയേറ്റംമൂലം കുന്നത്തേരി കവലയിൽ വികസനം മുരടിക്കുന്നതായി പരാതിയിൽ ഉന്നയിച്ചിരുന്നു. ചൂർണിക്കര പഞ്ചായത്തിലെ പ്രധാന കവലയായ കുന്നത്തേരിയിൽ അസൗകര്യങ്ങളാണ് പ്രശ്നമാകുന്നത്. കൈയേറ്റവും അശാസ്ത്രീയ പാർക്കിങ്ങും വികസനത്തിന് വിലങ്ങുതടിയാകുന്നതായി പരാതിക്കാർ ആരോപിച്ചു. പൊതുമരാമത്ത് റോഡ്, പൈപ്പ് ലൈൻ റോഡ് എന്നിവയുടെ സംഗമ സ്ഥലമാണ് ഈ കവല. എന്നാൽ, മധ്യഭാഗത്തെ ഷെഡുകളും കൊടിതോരണങ്ങളും കവലയെ ഇടുങ്ങിയതാക്കുന്നു. ഇതാണ് ഗതാഗത തടസ്സങ്ങൾക്കും വികസന മുരടിപ്പിനും കാരണമാകുന്നത്. വഴിയോര കച്ചവടക്കാരിൽനിന്ന് നടുറോഡിൽത്തന്നെ വാഹനം നിർത്തി ആളുകൾ സാധനങ്ങൾ വാങ്ങുന്നത് ഗതാഗതതടസ്സത്തിനും ഇടയാക്കുന്നുണ്ട്. കൈയേറി നിർമിച്ച ഷെഡുകളടക്കമുള്ളവ എടുത്തുമാറ്റി കവല വികസിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ആലുവയിലേക്കും ദേശീയപാതയിലേക്കും മെഡിക്കൽ കോളജിലേക്കും കാക്കനാട്ടേക്കും ഈ റോഡിലൂടെ എളുപ്പത്തിൽ എത്താം. നേരേത്ത, കൈയേറ്റത്തിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗം നടത്തിയിരുന്നു. എന്നാൽ, ഫലവത്തായില്ല. കവലയുടെ വികസനത്തിന് കലക്ടറടക്കമുള്ളവർക്ക് പരാതികൾ നൽകിയിരുന്നു. എന്നാൽ, നടപടികൾ ഇല്ലാതായതോടെയാണ് കമീഷനെ സമീപിച്ചത്. പരാതി സ്വീകരിച്ച കമീഷൻ ചെയർമാൻ ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടിയതോടെ ജനപ്രതിനിധികളടക്കമുള്ളവർ ചേർന്ന് വികസന സമിതി രൂപവത്കരിച്ചിരുന്നു. സർവകക്ഷിയോഗ തീരുമാനപ്രകാരം റോഡിലെ കൊടിമരങ്ങൾ കഴിഞ്ഞ ദിവസം എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ മാറ്റി സ്‌ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.