മിഷന്‍ എ.ബി.സി: കാസര്‍കോട്ട് 285 നായ്ക്കളെ വന്ധ്യംകരിച്ചു

കാസര്‍കോട്: തെരുവുനായ് വന്ധ്യംകരണത്തിനായി ജില്ലയില്‍ നടപ്പാക്കുന്ന മിഷന്‍ എ.ബി.സി പദ്ധതിയുടെ ഭാഗമായി 285 നായ്ക്കളെ വന്ധ്യംകരിച്ചു. പ്രതിദിനം 11 നായ്ക്കള്‍ എന്ന തോതില്‍ 27 ദിവസംകൊണ്ടാണ് 285 നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. തായലങ്ങാടി എ.ബി.സി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീറിന്‍െറ അധ്യക്ഷതയില്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. എ.ബി.സി പദ്ധതി നടപ്പിലാക്കുന്ന എന്‍.ജി.ഒകള്‍ക്ക് നായ് ഒന്നിന് 1360 രൂപ തോതില്‍ തുക അനുവദിക്കാന്‍ തീരുമാനമായി. ജില്ലയില്‍ മറ്റ് ബ്ളോക്കുകളില്‍ കെട്ടിട സൗകര്യം ലഭിക്കാത്തതുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തത്. മൃഗസംരക്ഷണ വകുപ്പിന്‍െറ കൈയിലുള്ള നീലേശ്വരം മൃഗാശുപത്രിയുടെ പഴയ കെട്ടിടത്തില്‍പോലും പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്ളോക്കുകളില്‍ ഒരു കേന്ദ്രത്തിലെങ്കിലും എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതിനായി കെട്ടിടം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. വളര്‍ത്തു നായ്ക്കള്‍ക്കുള്ള ലൈസന്‍സിങ് സമ്പ്രദായം കര്‍ശനമായി നടപ്പിലാക്കാന്‍ പഞ്ചായത്തുകളോട് ആവശ്യപ്പെടും. ജില്ലയില്‍ നായ് പിടിത്തക്കാരുടെ ടീമിനെ വാര്‍ത്തെടുക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ക്ക് ജില്ലാ പഞ്ചായത്ത് പരിശീലനം നല്‍കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, എസ്.പി.സി.എ സെക്രട്ടറി അഷ്റഫ് കൈന്താര്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ.എം. കരുണാകര ആള്‍വ, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബി.വി. ബാലചന്ദ്രറാവു, എ.ഡി.സി.പി ജില്ലാ കോഓഡിനേറ്റര്‍ ഡോ. എസ്. രാജലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.സി. വിമല്‍രാജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.