കാസര്‍കോട്: ഒരുമാസത്തിനിടെ കിലോക്ക് 40 രൂപ വര്‍ധിച്ച് ഇറച്ചിക്കോഴി വില കുതിക്കുന്നു. കനത്ത ചൂടില്‍ ഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും അന്യസംസ്ഥാനങ്ങളില്‍നിന്ന് കോഴിവരവ് നിലച്ചതുമാണ് വില ഉയരാന്‍ കാരണം. എന്നാല്‍, കിലോക്ക് 130-140 രൂപയായിട്ടും ഇതിന്‍െറ നേട്ടം കോഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. 95 മുതല്‍ 100 രൂപ വരെയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ക്ക് 41 മുതല്‍ 45 രൂപ വരെയാണ് കര്‍ഷകര്‍ നല്‍കുന്നത്. കോഴിത്തീറ്റക്കും അടുത്തിടെയായി 60 മുതല്‍ 100 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. ചൂടുകാലമായതിനാല്‍ കോഴികള്‍ കൂട്ടത്തോടെ ചാവുന്നത് പതിവായതോടെ കര്‍ഷകരുടെ ദുരിതം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതിയനുസരിച്ച് ഒരു കിലോ കോഴി ഉല്‍പാദിപ്പിക്കാന്‍ 90 രൂപക്കു മുകളില്‍ ചെലവ് വരുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. അസുഖങ്ങളോ ചൂടുകൂടുതല്‍ മൂലമുള്ള ചാവലോ ഉണ്ടായാല്‍ ചിലപ്പോള്‍ നഷ്ടവും ഉണ്ടാകുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ, കോഴിക്കുഞ്ഞുങ്ങള്‍ക്കും തീറ്റക്കും പണം റൊക്കം നല്‍കുന്ന കര്‍ഷകര്‍ക്ക് കോഴിയെ വളര്‍ത്തി വലുതാക്കി വില്‍പന നടത്തുമ്പോള്‍ പണം ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.