കാസര്‍കോട്: മഴക്കാല രോഗങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ ജില്ലാതല യോഗം തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഇന്ന് തുടങ്ങും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും. കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് ഊന്നല്‍ നല്‍കിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. വീടുകളുടെയും ഓഫിസുകളുടെയും 100 മീറ്റര്‍ ചുറ്റളവ് ശുചീകരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് കലക്ടര്‍ പറഞ്ഞു. ജൂണ്‍ രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണം നടത്തും. ജില്ലയില്‍ ഡെങ്കിപ്പനിയുടെ വ്യാപനം ആശങ്കയുണര്‍ത്തുംവിധം വളരുകയാണെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം 32 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ച് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. ജൂണ്‍ മൂന്നിന് സര്‍ക്കാര്‍ ഓഫിസുകളും പരിസരവും ശുചീകരിക്കാന്‍ ഓഫിസ് ജീവനക്കാര്‍ മുന്നിട്ടിറങ്ങും. ഓഫിസുകളില്‍ പ്ളാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കും. കാലവര്‍ഷ ദുരന്തങ്ങളൊഴിവാക്കാന്‍ അപകട ഭീഷണിയുള്ള മരങ്ങളുടെ ശാഖകള്‍ വെട്ടിമാറ്റണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. മരങ്ങള്‍ വെട്ടിമാറ്റണമെങ്കില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇത് ജില്ലാതല സമിതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. റോഡുകളില്‍ ദുരന്ത ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കണ്ടത്തെി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ വൈദ്യുതി, പി.ഡബ്ള്യു.ഡി വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. യോഗത്തില്‍ എ.ഡി.എം വി.പി. മുരളീധരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ. രാഘവന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. അംബുജാക്ഷന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, ഡിവൈ.എസ്.പി പി. തമ്പാന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.