കാഞ്ഞങ്ങാട്: റെയില്‍വേ സുരക്ഷാസേന (ആര്‍.പി.എഫ്) ഒൗട്ട് പോസ്റ്റ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അനുവദിക്കാന്‍ നടപടിയെടുക്കുമെന്ന് പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി. വ്യാഴാഴ്ച കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശനത്തിനത്തെിയപ്പോഴാണ് ഡി.ആര്‍.എം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഒന്നര മണിക്കൂറോളം കാഞ്ഞങ്ങാട് ചെലവഴിച്ച ഡി.ആര്‍.എമ്മിന് കാഞ്ഞങ്ങാട് സ്റ്റേഷനിലെ പ്ളാറ്റുഫോമുകള്‍ രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ താവളമാക്കുന്നതും മദ്യപാനികളും യാചകരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അഴിഞ്ഞാടുന്നതും മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പരിഹാരമായാണ് ആര്‍.പി.എഫ് ഒൗട്ട് പോസ്റ്റ് അനുവദിക്കാമെന്ന് ഡി.ആര്‍.എം ഉറപ്പുനല്‍കിയത്. സീനിയര്‍ ഡി.സി.എം ദാമോദരന്‍, ചീഫ് കമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ ബാബുരാജ് തുടങ്ങി ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പമത്തെിയ ഡി.ആര്‍.എമ്മിനെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് ജയരാജ് മേനോന്‍, പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി. മുഹമ്മദ് അസ്ലം, കമേഴ്സ്യല്‍ സൂപ്പര്‍വൈസര്‍ അഷറഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്കിങ് ഏരിയ, റെയില്‍വേ ഗേറ്റുവരെയുള്ള സ്റ്റേഷന്‍ പരിസരം തുടങ്ങിയവ സംഘം പരിശോധിച്ചു. വൈദ്യുതി തകരാറുകള്‍ ഉണ്ടാകുമ്പോള്‍ പ്ളാറ്റുഫോമുകളില്‍ ആവശ്യമായ എമര്‍ജന്‍സി വിളക്കുകള്‍ ഇല്ല. ഇത് വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. കൂടുതല്‍ എമര്‍ജന്‍സി വിളക്കുകളും റെയില്‍വേ സ്റ്റേഷനിലെ മറ്റ് സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ച് കെ.വി ഡീസല്‍ ജനറേറ്റര്‍ സ്ഥാപിക്കുക, ഇരു പ്ളാറ്റുഫോമുകളിലും ആവശ്യമായ മേല്‍ക്കൂരകള്‍ സ്ഥാപിക്കുക, കൂടുതല്‍ ശൗചാലയങ്ങള്‍ സ്ഥാപിക്കുക, ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളില്‍ പ്രത്യേകം യു.പി.എസ് അനുവദിക്കുക, കുടിവെള്ള വിതരണ സംവിധാനം കാര്യക്ഷമമാക്കുക, പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും അസോസിയേഷന്‍ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.