ഡോക്ടര്‍മാരുടെ എതിര്‍പ്പ്; രാത്രികാല പോസ്റ്റ്മോര്‍ട്ടം നടപ്പായില്ല

കാസര്‍കോട്: രാത്രികാലങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സര്‍ക്കാറില്‍ നിന്ന് ലഭിച്ച അനുമതി ഡോകട്ര്‍മാരുടെ എതിര്‍പ്പ് മൂലം ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കാനായില്ല. ആറ് മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മാത്രമാണ് രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡോക്ടര്‍മാരുടെ ഒരു സംഘടന തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിച്ചതോടെയാണ് അനുമതി കടലാസിലൊതുങ്ങിയത്. രാത്രികാല പോസ്റ്റ്മോര്‍ട്ടം തുടങ്ങാന്‍ അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരോ ഇല്ളെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി.എ. രഞ്ജിത് പറയുന്നു. 1969ല്‍ സി.എച്ച്.സിയായി തുടങ്ങുമ്പോള്‍ ഉണ്ടാക്കിയ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. മോര്‍ച്ചറി കെട്ടിടമോ ഫോറന്‍സിക് വിദഗ്ധരോ ഇവിടെയില്ളെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന്, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എ. അബ്ദുറഹിമാന്‍ എന്നിവരുടെ ശ്രമഫലമായാണ് അനുമതി ലഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മുങ്ങിമരണം, വാഹനാപകടം, ആത്മഹത്യ എന്നിങ്ങനെയുള്ള മരണങ്ങളില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം വേണമെന്ന ആവശ്യവുമായി എം.എല്‍.എ മുന്നോട്ടുപോയ സാഹചര്യത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഇതിന് ഉടക്കുമായി രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന വികസന കമ്മിറ്റി യോഗത്തില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വര്‍ഷം ഒന്നരക്കോടി രൂപ ജനറല്‍ ആശുപത്രിക്ക് ബാധ്യതയായി വരുമെന്നായിരുന്നു ഡി.എം.ഒ കണക്ക് അവതരിപ്പിച്ച് പറഞ്ഞത്. രണ്ട് ഫോറന്‍സിക് സര്‍ജന്മാരും രണ്ട് നഴ്സിങ് അസിസ്റ്റന്‍ഡുമാരും ഇതിനു വേണമെന്നും ഡി.എം.ഒ വാദിച്ചു. ഇതോടെ രാത്രികാല പോസ്റ്റ്മോര്‍ട്ടം ആശുപത്രിക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാവുമെന്ന് വരുത്തിത്തീര്‍ത്ത് മുളയിലേ തടയാനായിരുന്നു ആരോഗ്യ വകുപ്പിന്‍െറ പദ്ധതി. എന്നാല്‍, ജില്ലക്ക് തൊട്ടടുത്തുള്ള മംഗളൂരുവില്‍ 24 മണിക്കൂറും പോസ്റ്റ്മോര്‍ട്ടം നടക്കുന്നുണ്ട്. രാത്രി ജോലി ചെയ്യാനുള്ള മടിയാണ് ഹൈകോടതിയിലെ കേസിന് പിന്നിലെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.