കാസര്‍കോട്: ജില്ലാപഞ്ചായത്തിന്‍െറ സൗരോര്‍ജ പ്ളാന്‍റ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് കാര്യാലയത്തെ ഊര്‍ജ ഉപഭോഗത്തില്‍ സ്വയംപര്യാപ്തമാക്കുക, വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന ജില്ലയില്‍ ഉപയോഗം കഴിച്ച് ബാക്കി വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുക എന്നീ ലക്ഷ്യവുമായാണ് ജില്ലാപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന ജില്ലയില്‍ 15 കെ.വി സൗരോര്‍ജ പ്ളാന്‍റാണ് ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ സ്ഥാപിച്ചത്. 25 വര്‍ഷമാണ് പ്ളാന്‍റിന്‍െറ കാലാവധി. 15.25 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. ഒന്നരമാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ കമീഷന്‍ ചെയ്ത പ്ളാന്‍റില്‍നിന്ന്് ഇതിനകം 9800 യൂനിറ്റ് വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍െറ ഗ്രിഡിലേക്ക് നല്‍കിയിട്ടുണ്ട്. ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ളാന്‍റാണിത്. ബാറ്ററി അധിഷ്ഠിത പ്ളാന്‍റിന് മൂന്നു വര്‍ഷത്തിനകം ബാറ്ററി മാറ്റേണ്ടതിനാല്‍ ചെലവ് കൂടും. മതിയായ സൂര്യപ്രകാശം ലഭിക്കുന്ന തെളിഞ്ഞ കാലാവസ്ഥയില്‍ ഇവിടെ 15 കെ.വിവരെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. കെല്‍ട്രോണ്‍വഴിയാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതി ആവിഷ്കരിച്ച പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ ഫരീദ സക്കീര്‍ അഹമ്മദ്, സുഫൈജ അബൂബക്കര്‍, അഡ്വ. എ.പി. ഉഷ, അംഗങ്ങളായ ഡോ. വി.പി.പി. മുസ്തഫ, അഡ്വ. കെ. ശ്രീകാന്ത്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ആര്‍. ബാലഗോപാല്‍, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. സുരേന്ദ്ര എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി സ്വാഗതവും എല്‍.എസ്.ജി.ഡി ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എം.വി. ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.