ഉദ്ഘാടനം നടത്തിയിട്ടും മത്സ്യ മാര്‍ക്കറ്റ് തുറന്നില്ല; കച്ചവടം റോഡില്‍ തന്നെ

കാസര്‍കോട്: മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്ഘാടന മാമാങ്കം നടത്തിയ നഗരത്തിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് തുറന്ന് കൊടുക്കാത്തതിനാല്‍ വ്യാപാരം നിരത്തില്‍ തന്നെ. കഴിഞ്ഞ 22ന് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്ത് നഗരസഭക്ക് കൈമാറിയ മത്സ്യ മാര്‍ക്കറ്റാണ് തൊഴിലാളികള്‍ക്ക് ഇപ്പോഴും അന്യമായി കിടക്കുന്നത്. മാര്‍ക്കറ്റിലേക്ക് മാറ്റാത്തതിനാല്‍ റോഡരികിലാണ് ഇപ്പോഴും മത്സ്യ വ്യാപാരം. വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നതോടൊപ്പം പരിസര മലിനീകരണത്തിനും ഇത് കാരണമാകുന്നു. കൂടാതെ പൊതു നിരത്തില്‍ രൂക്ഷമായ തിരക്കും അനുഭവപ്പെടുന്നു. ഏറെനാളത്തെ മുറവിളിക്കൊടുവിലാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദേശീയ ഫിഷറീസ് ഡെവലപ്മെന്‍റ് ബോര്‍ഡിന്‍െറ ധനസഹായത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ 250 ലക്ഷം രൂപ ചെലവിലാണ് മാര്‍ക്കറ്റ് സ്ഥാപിച്ചത്. പദ്ധതി തുകയില്‍ 225 ലക്ഷം രൂപ ദേശീയ ഫിഷറീസ് ഡവലപ്മെന്‍റ് ബോര്‍ഡും 25 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. മത്സ്യമാര്‍ക്കറ്റില്‍ റീട്ടെയില്‍ ബ്ളോക്കില്‍ 130 ഡിസ്പ്ളേ സ്റ്റാളുകളും സിങ്ക് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലേല ബ്ളോക്കിന്‍െറ താഴത്തെ നിലയില്‍ മത്സ്യം ലേലം ചെയ്യുന്നതിനായി വിശാലമായ ഹാളും അഞ്ച് മൊത്ത വില്‍പന സ്റ്റാളുകളും ഫ്ളേറ്റ് ഐസ് യൂനിറ്റും ചില്‍മുറിയും ഒരുക്കിയിട്ടുണ്ട്. മാര്‍ക്കറ്റ് നിലവില്‍ വരുന്നതോടെ നിരവധി തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ. ഒപ്പം രൂക്ഷമായ ഗതാഗതകുരുക്കിനും മലിനീകരണത്തിനും പരിഹാരമാവുമെന്നും കരുതിയിരുന്നു. എന്നാല്‍, മാര്‍ക്കറ്റ് തുറന്ന് കൊടുക്കാത്തതിനാല്‍ ലക്ഷ്യം തെറ്റിയ അവസ്ഥയിലാണ്. മാര്‍ക്കറ്റ് നിര്‍മിച്ചത് നഗരസഭയുടെ സ്ഥലത്തായതിനാല്‍ തീരദേശ വികസന കോര്‍പറേഷന്‍ മാര്‍ക്കറ്റ് നഗരസഭക്ക് കൈമാറിയിട്ടുണ്ട്. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് നഗരസഭയാണ്. ഇവിടെ 160 തൊഴിലാളികള്‍ക്ക് ഒരേസമയം ഇരുന്ന് മത്സ്യവില്‍പന നടത്താനുള്ള സംവിധാനമുണ്ട്. ഓരോതരം മത്സ്യം വില്‍ക്കാനും പ്രത്യേക കൗണ്ടറുകളും മത്സ്യം സൂക്ഷിക്കാനും ശുചീകരണത്തിനും പ്രത്യേക സംവിധാനവുമുണ്ട്. കൂടാതെ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കായി ശൗചാലയങ്ങള്‍, വിശ്രമ മുറി എന്നിവയും ഉണ്ട്. മാലിന്യം നിക്ഷേപിക്കുന്നതിനും മലിനജലം കടത്തിവിടാനും സംവിധാനം ഒരുക്കിയിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.