ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ വോട്ടുചോര്‍ച്ച സി.പി.എമ്മില്‍ ചര്‍ച്ചയായി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എം ശക്തികേന്ദ്രങ്ങളായ ബേഡകം പഞ്ചായത്തിലും കുറ്റിക്കോലിലും സി.പിഎമ്മിനുണ്ടായ വോട്ടുചോര്‍ച്ച പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു. വിഭാഗീയതയുടെ പേരില്‍ വിവാദത്തില്‍പ്പെട്ട മേഖലയാണ് രണ്ടും എന്നതിനാല്‍ വോട്ടുചോര്‍ന്നത് മിക്ക പ്രാദേശിക നേതാക്കളിലേക്കും സംശയത്തിന്‍െറ നിഴല്‍ പരത്തുന്നു. കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും ബേഡകം വിഭാഗീയതയില്‍ ഒരു വിഭാഗത്തിന്‍െറ നേതാവുമായി അറിയപ്പെടുന്ന പി. ഗോപാലന്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് പൂര്‍ണമായും വിട്ടുനിന്നിരുന്നു. പാര്‍ട്ടി നേതാക്കള്‍ പ്രചാരണത്തിനിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇറങ്ങിയില്ല. പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രസിഡന്‍റ് ഇല്ലാതെ നേതാക്കള്‍ മാത്രം വോട്ടുപിടിത്തത്തിന് ഇറങ്ങിയതു കാരണം വാര്‍ഡുകള്‍ നഷ്ടപ്പെട്ടുവെന്ന ആക്ഷേപം ശക്തമാണ്. കുറ്റിക്കോല്‍ പഞ്ചായത്തില്‍ 15 ഇടത്ത് എല്‍.ഡി.എഫിന് വോട്ടുകുറഞ്ഞതായാണ് കണ്ടത്തെല്‍. 14ാം വാര്‍ഡില്‍ കഴിഞ്ഞതവണ 385 വോട്ട് ഭൂരിപക്ഷം ലഭിച്ചത് ഇത്തവണ 168 ആയികുറഞ്ഞു. ഇവിടെ ബ്ളോക് ഡിവിഷനിലേക്ക് മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടു കുറഞ്ഞിട്ടില്ല. നാലാം വാര്‍ഡില്‍ ഒന്നാം ബൂത്തില്‍ കഴിഞ്ഞ തവണ 372 വോട്ട് കിട്ടിയിരുന്നു. ഇത്തവണ അത് 343 ആയി കുറഞ്ഞു. യു.ഡി.എഫിന് ഇവിടെ 127 ലഭിച്ചത് 191ആയി ഉയര്‍ന്നു. രണ്ടാം ബൂത്തില്‍ കഴിഞ്ഞ തവണ 150 ഉണ്ടായിരുന്ന വോട്ട് 195 ആയി ഉയര്‍ന്നിട്ടുണ്ട്. എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് എ.സി. ജോസഫിന്‍െറ രഹസ്യ പിന്തുണയോടെ വിമതനായി മത്സരിച്ച സുനീഷിന് 363 വോട്ട് ലഭിച്ചു. ഇവിടെ എല്‍.ഡി.എഫ് നാലാം സ്ഥാനത്തേക്ക് പോയി. കഴിഞ്ഞ തവണ 216 വോട്ട് ലഭിച്ച കോണ്‍ഗ്രസ് വാര്‍ഡില്‍ ഇത്തവണ 122 വോട്ട് മാത്രമാണ് ലഭിച്ചത്. രണ്ടാം വാര്‍ഡില്‍ 45 വോട്ടിന്‍െറ വര്‍ധനയും എട്ടാം വാര്‍ഡിലെ വര്‍ധനയും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് മറ്റൊരു ചര്‍ച്ച. കോണ്‍ഗ്രസ് വിമതനും രണ്ടാം വാര്‍ഡിലെ സി.പി.എം പ്രാദേശിക നേതാവും തമ്മില്‍ വോട്ടു ധാരണയുണ്ടാക്കിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. മൂന്നാം വാര്‍ഡില്‍ ഇത്തവണ തോറ്റതും തിരിച്ചടിയായി. 11ാം വാര്‍ഡ് 1988 മുതല്‍ ലഭിച്ചിരുന്നത് 160 വോട്ടിന് തോറ്റു. 12ാം വാര്‍ഡ് കഴിഞ്ഞ തവണ 35 വോട്ടിന് തോറ്റിടത്ത് ഇത്തവണ 300 വോട്ടിന് തോറ്റു. ഒമ്പതാം വാര്‍ഡില്‍ കഴിഞ്ഞതവണ 17 വോട്ടിന് തോറ്റത് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നിങ്ങനെ പോകുന്നു ഒൗദ്യോഗികപക്ഷം നേരിടുന്ന വിമര്‍ശങ്ങള്‍. ബേഡകത്ത് ആദ്യമായി പ്രതിപക്ഷം അക്കൗണ്ടു തുറന്നതും ചര്‍ച്ചയായി. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ ഇവിടെ10 വാര്‍ഡുകളില്‍ വോട്ടുകുറഞ്ഞു. അഞ്ചു സീറ്റുകളില്‍ വരെ നേരിയ വ്യത്യാസത്തില്‍ പാര്‍ട്ടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. കുറ്റിക്കോല്‍ പഞ്ചായത്തില്‍ 16 സീറ്റാണുള്ളത്. 11സീറ്റ് കഴിഞ്ഞ തവണ ലഭിച്ചിരുന്നു. ഇത്തവണ സീറ്റുകള്‍ ഏഴായി കുറഞ്ഞു. ഭരണത്തില്‍ ‘ഉറച്ച്’ ഇരിക്കാനുള്ള സീറ്റുകളില്ല. കൂടുതല്‍ സീറ്റുകള്‍ നേടിയ മുന്നണിയെന്ന നിലക്ക് ആദ്യഘട്ടം ഭരിക്കാമെങ്കിലും പിന്നീട് താഴെയിറങ്ങേണ്ടിവരുമെന്നാണ് സംസാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.