സാഹോദര്യത്തി​െൻറ പാരമ്പര്യം ഓർമിപ്പിച്ച്​ അറക്കൽ - ചിറക്കൽ സംഗമം

സാഹോദര്യത്തിൻെറ പാരമ്പര്യം ഓർമിപ്പിച്ച് അറക്കൽ - ചിറക്കൽ സംഗമം പ്രക്ഷോഭകാലത്ത് ശ്രദ്ധേയമായി രാജകുടുംബങ് ങളുടെ കൂടിച്ചേരൽ കണ്ണൂർ: മതത്തിൻെറ പേരിൽ പൗരന്മാരെ തരംതിരിക്കുന്ന ഭരണകൂടത്തിനെതിരായ പ്രക്ഷോഭകാലത്ത് സമന്വയത്തിൻെറ മഹദ്പാരമ്പര്യം ഓർമിപ്പിച്ച് അറക്കൽ -ചിറക്കൽ കുടുംബാംഗങ്ങളുടെ സംഗമം. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ കുടുംബത്തിലെയും കണ്ണൂരിലെ ഹിന്ദു രാജവംശമായ ചിറക്കൽ കുടുംബത്തിലെയും പിന്മുറക്കാർ ഒന്നിച്ചിരുന്നു. വ്യത്യസ്ത വിശ്വാസവും ആചാരവും നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം മനംനിറഞ്ഞ് സ്നേഹം പങ്കുവെച്ച പഴയകാലം അവർ അനുസ്മരിച്ചു. മതസൗഹാർദത്തിൻെറ ആ നല്ലകാലം കൈവിട്ടുപോകുന്നതിൽ ആശങ്ക പങ്കുെവച്ചു. അങ്ങനെ സംഭവിക്കാതിരിക്കാൻ പരസ്പരം കൈകോർത്ത് കാവലിരിക്കേണ്ടതിനെക്കുറിച്ച് പ്രതിജ്ഞ പുതുക്കി. കണ്ണൂർ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കാമ്പസാണ് വേറിട്ട ചിന്തയും കാഴ്ചയും പകർന്ന അറക്കൽ -ചിറക്കൽ സംഗമത്തിന് വേദിയായത്. ദീനുൽ ഇസ്ലാം സഭയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചായിരുന്നു സമന്വയം എന്ന പേരിൽ സംഗമം ഒരുക്കിയത്. അറക്കൽ രാജകുടുംബാംഗങ്ങൾ ആദിരാജ അബ്ദുൽ ഷുക്കൂറിൻെറയും ചിറക്കൽ രാജകുടുംബാംഗങ്ങൾ സി.കെ. രവീന്ദ്രവർമ ഇളയരാജയുടെയും നേതൃത്വത്തിലാണ് സംഗമത്തിന് എത്തിയത്. അറക്കൽ -ചിറക്കൽ കുടുംബാംഗങ്ങളെ പാരമ്പരാഗതവും പൗരാണികവുമായ രീതിയിൽ വാളും പരിചയുമേന്തിയ ഭടന്മാരുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചത് പുതുമയുള്ള കാഴ്ചയായി. ചിറക്കൽ കുടുംബത്തിൽനിന്ന് സി.കെ. രവീന്ദ്ര വർമയുടെ ഭാര്യ ശാന്തകുമാരി തമ്പുരാട്ടി, സുരേഷ് വർമ, ആർ. ബാബു, അറക്കൽ കുടുംബത്തിൽനിന്ന് അബ്ദുൽ ഖാദർ, അബ്ദുൽ ഗഫൂർ, താഹിർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിൽ കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ വിശിഷ്ടാതിഥിയായി. മനുഷ്യരെ വേർതിരിച്ചു നിർത്തുന്ന ഇക്കാലത്ത് ഇത്തരം സംഗമങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജകുടുംബാംഗങ്ങളെ അദ്ദേഹം ആദരിച്ചു. കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി. മഹമൂദ്, പി. കുഞ്ഞു മുഹമ്മദ്, പ്രിൻസിപ്പൽ ടി.പി. മഹ്റൂഫ്, ഹെഡ്മിസ്ട്രസ് കെ.എം. സാബിറ എന്നിവർ പങ്കെടുത്തു. തുടർന്ന് രാജവംശങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സംഗീത ശിൽപം നൃത്തച്ചുവടുകളോടെ അവതരിപ്പിച്ചു. ഒപ്പന, കോൽക്കളി, കളരിപ്പയറ്റ്, തിരുവാതിര, മോഹിനിയാട്ടം എന്നീ കലാ പരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.