തോക്കും സ്േഫാടക വസ്തുക്കളും കൈവശംവെച്ച കേസിൽ പ്രതിക്ക് തടവും പിഴയും

തലശ്ശേരി: മതിയായ രേഖകളില്ലാതെ നാടൻ തോക്കും സ്ഫോടക വസ്തുക്കളും കൈവശംവെച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവും 20 ,000 രൂപ പിഴയും. ആലക്കോട് വെള്ളാട് തെക്കേ കരോട്ട് വീട്ടിൽ മാത്യു തോമസ് എന്ന പാമ്പ് ഷാജിയെയാണ് തലശ്ശേരി അഡീഷനൽ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. ആയുധ നിയമ പ്രകാരം നാല് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവ് അനുഭവിക്കണം. സ്ഫോടക വസ്തു നിരോധിത നിയമ പ്രകാരം നാല് വർഷം തടവും 10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 2006 ജനുവരി 23ന് രാത്രി 11.45നാണ് കേസിനാസ്പദമായ സംഭവം. ആലക്കോട് അപ്പർ ചീക്കാട്ട് പ്രതിയുടെ വീടിന് സമീപത്തെ റോഡിൽ ഒരുവിധ രേഖകളുമില്ലാതെ ഒരു നാടൻ തോക്കും കൈയിലുണ്ടായിരുന്ന ബാഗിൽ സ്ഫോടക ശേഷിയുള്ള 16 ഡിറ്റേനറ്ററുകൾ, 200 ഗ്രാം വെടിയുപ്പ്, 50 ഗ്രാം ഗന്ധകം, 31 ഇൗയ്യ ഉണ്ടകൾ, ഒരു പാക്കറ്റ് ക്യാപ്, നിറയൊഴിച്ച ശേഷമുള്ള എട്ട് ഒഴിഞ്ഞ കെയ്സുകൾ എന്നിവ പിടികൂടിയ കേസിലാണ് മാത്യു തോമസിനെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രീതി പറമ്പത്ത് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.