പ്രളയം തകർത്തെറിഞ്ഞവ പുനർനിർമിക്കാൻ കാഞ്ഞങ്ങാട്ടെ 'ഓണത്തോണി' ചാലക്കുടിയിൽ

കാഞ്ഞങ്ങാട്: പ്രളയം സർവതും തകർത്തെറിഞ്ഞവരുടെ ജീവിതം തുന്നിച്ചേർത്ത് 'ഓണത്തോണി' പ്രവർത്തകർ. കാഞ്ഞങ്ങാട് മേലാങ്കോട്ടുനിന്ന് തിരുവോണ നാളിൽ ചാലക്കുടിയിലെത്തിയ 34 അംഗ വിദഗ്ധ തൊഴിൽ സേനയാണ് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കർമനിരതരായത്. ചാലക്കുടി നഗരസഭയിൽ അഞ്ചു ദിവസം ക്യാമ്പ് ചെയ്ത് ഇവർ പുനർനിർമാണ പ്രവൃത്തികൾ നടത്തും. ഭാഗികമായി തകർന്ന വീടുകളിൽ ഇലക്ട്രിക്കൽ, പ്ലംബിങ് പ്രവൃത്തികൾ നടത്തുന്നുണ്ട്. കിണറുകൾ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് ശുദ്ധീകരിച്ചു. നഗരസഭ അധ്യക്ഷന്മാരുടെ ചേംബർ ചെയർമാൻ കൂടിയായ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീണുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വൈറ്റ് ആർമി, പ്രിസം അരയസംഘം, മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ ഇവർ ചാലക്കുടിയിൽ എത്തിയത്. അഞ്ചു ദിവസം കൊണ്ട് പരമാവധി പ്രവൃത്തികൾ നടത്തും. പ്രദേശവാസികളുടെ ആവശ്യപ്രകാരം കൂടുതൽ ദിവസങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ ആലോചനയുണ്ടെന്ന് 'ഓണത്തോണി' ക്യാപ്റ്റനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കൊടക്കാട് നാരായണൻ പറഞ്ഞു. നിരവധി സ്ഥലങ്ങളിൽനിന്നും 'ഓണത്തോണി'ക്ക് സേവനത്തിനായി ക്ഷണം വരുന്നുണ്ട്. ടീം മാനേജർ സുരാസു, വൈറ്റ് ആർമി, അരയി സാങ്കേതിക വിഭാഗം കൺവീനർ കൂലോത്ത് നാരായണൻ, വൈസ് ക്യാപ്റ്റൻ ജി. ജയൻ, അസി. മാനേജർ എച്ച്.എൻ. പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ആവശ്യമായ നിർദേശങ്ങളുമായി ചാലക്കുടി നഗരസഭാധികൃതരും 'ഓണത്തോണി'ക്കൊപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.