കണ്ണൂർ: ജനകീയ ആവശ്യങ്ങളോടുള്ള കോർപറേഷൻ അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകർ മേയറെ ഉപരോധിച്ചു. നേതാജി റോഡിലെയും പടന്നപ്പാലം കുഴിക്കുന്നിലെയും ബിവറേജ് മദ്യ വിൽപനശാലകൾ അടച്ചുപൂട്ടുക, താണ മുഴത്തടത്തെ അനധികൃത നായ് വളർത്തുകേന്ദ്രം അടച്ചുപൂട്ടുക, തായത്തെരു-സിറ്റി റോഡിലെ ഇരുഭാഗങ്ങളിലും ഓവുചാലും നടപ്പാതയും ഉടൻ പണി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മേഖല മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയർ ഇ.പി. ലതയെ ചേംബറിൽ ഉപരോധിച്ചത്. മുദ്രാവാക്യം വിളികളുമായി മേയറുടെ ചേംബറിലെത്തിയ പ്രവർത്തകരുമായി സംസാരിക്കാൻ കൂട്ടാക്കാത്തതും പ്രതിഷേധത്തിനിടയാക്കി. സമരം ശക്തമായതോടെ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. പ്രവർത്തകരുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പൊലീസ് പിന്മാറി. തുടർന്ന് പി.കെ ശ്രീമതി എം.പി എത്തിയ ശേഷം മേയർ, യൂത്ത്ലീഗ് നേതാക്കളുമായി ചർച്ചക്ക് തയാറാവുകയായിരുന്നു. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാമെന്ന ഉറപ്പിൽ ഉപരോധക്കാർ പിൻവാങ്ങി.ചർച്ചയിൽ കൗൺസിലർമാരായ എം. ഷഫീഖ്, റഷീദ മഹലിൽ എന്നിവരും പങ്കെടുത്തു. സിയാദ് തങ്ങൾ, സി.എം. ഇസുദ്ദീൻ, ഷംസീർ മൈതാനപ്പള്ളി, റാഷിദ്, അജ്മൽ അറക്കൽ, സി.പി. അജ്മൽ, നജീബ് മൈതാനപ്പള്ളി, ഫഹദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.