കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും. മാതൃഭാഷയായ മലയാളം ഒന്നാം പേപ്പറിലാണ് ആദ്യപരീക്ഷ. ജില്ലയില്‍ ആകെ 36,119 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഇതില്‍ 18,391 പേര്‍ ആണ്‍കുട്ടികളും 17,728 പേര്‍ പെണ്‍കുട്ടികളുമാണ്. ഇതുകൂടാതെ 55 കുട്ടികള്‍ പ്രൈവറ്റായും പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷക്കിടയില്‍ ക്രമക്കേടുകളും കോപ്പിയടിയും തടയുന്നതിനായി പ്രത്യേക സ്ക്വാഡുകളും രൂപവത്കരിച്ചിട്ടുണ്ട്. റവന്യൂജില്ല വിദ്യാഭ്യാസ ഓഫിസര്‍ എം. ബാബുരാജിന്‍െറ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡും കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല ഓഫിസര്‍ പ്രസന്നകുമാരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല ഓഫിസര്‍ ബാലചന്ദ്രന്‍, തലശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫിസര്‍ വനജ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളും സ്കൂളുകളില്‍ പരിശോധന നടക്കും. ഇതിനു പുറമേ സംസ്ഥാനതലത്തിലുള്ള പ്രത്യേക സ്ക്വാഡ് ജില്ലയില്‍ മിന്നല്‍പരിശോധന നടത്തും. പരീക്ഷ അവസാനിക്കുന്നതിനിടെ ഏതെങ്കിലുമൊരു ദിവസമായിരിക്കും സംസ്ഥാനതല സ്ക്വാഡ് എത്തുക. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ മികച്ച ഫലമുണ്ടാക്കുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. കഴിഞ്ഞവര്‍ഷം 97.56 ശതമാനവുമായി സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാല്‍, അതിന് മുമ്പുള്ള വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരിനായിരുന്നു. ജില്ല വിദ്യാഭ്യാസവകുപ്പിന്‍െറ മുകുളം പദ്ധതിയുള്‍പ്പെടെ മികച്ച തയാറെടുപ്പുകളുമായാണ് ഇത്തവണ കുട്ടികളെ പരീക്ഷക്ക് ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. പരീക്ഷയോടനുബന്ധിച്ച് പ്രത്യേക പഠന ക്യാമ്പുകളും രാത്രി ക്ളാസുകളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.