തലശ്ശേരി: ഐ.ഡി.ബി.ഐ ബാങ്ക് ശാഖയിലെ സെയിൽസ് സെക്ഷൻ ജീവനക്കാരി വിൽന വിനോദ് (25) വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് ഒരു വർഷം പൂർത്തിയായപ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിൽനയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള നിർദേശിച്ച ടെസ്റ്റ് ഫയർ പരീക്ഷണം ഇതുവരെ നടക്കാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്. ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ വെടിയേറ്റ് തല ചിതറിയതിൽ അസ്വാഭാവികത കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് ടെസ്റ്റ് ഫയർ നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. ഇതിെൻറ ഭാഗമായി വെടിപൊട്ടിയ ഡബിൾ ബാരൽ തോക്ക് കോടതിയുടെ അനുമതിയോടെ കൂടുതൽ പരിശോധനക്കായി തിരുവനന്തപുരത്തേക്കയക്കുകയും ചെയ്തു. തോക്ക് ബാലിസ്റ്റിക് വിദഗ്ധർ പരിശോധിച്ച ശേഷം ടെസ്റ്റ് ഫയർ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, സംഭവത്തിൽ തുടർ നടപടികൾ ഒന്നും നടന്നിട്ടില്ല. 2016 ജൂൺ രണ്ടിനായിരുന്നു സംഭവം നടന്നത്. രാവിലെ 9.45ഓടെ ബാങ്കിനകത്തായിരുന്നു സംഭവം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കാട് കിലാലൂർ ഹരിശ്രീയിൽ ഹരീന്ദ്രനെ (51) സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്കായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. ഇയാൾ വിമുക്തഭടനാണ്. തോക്കിൽ തിരനിറച്ച ശേഷം പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് അപകടം സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. പുന്നോൽ കൊമ്മൽവയൽ പൂജ ഹൗസിൽ സംഗീതിെൻറ ഭാര്യയാണ് കൊല്ലപ്പെട്ട വിൽന. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് അന്നത്തെ ജില്ല പൊലീസ് ചീഫ് ഹരിശങ്കർ വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ആദ്യഘട്ടം വിശദമായ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. സമാനമായി ജില്ലയിൽ പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് റിപ്പോർട്ട് ശേഖരിക്കാനും പൊലീസ് നടപടി തുടങ്ങിയിരുന്നു. സ്വകാര്യ ഏജൻസികൾ സായുധരായ സെക്യൂരിറ്റി ജീവനക്കാരെ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് ചീഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒന്നും എങ്ങുമെത്തിയില്ല. കാഞ്ചി വലിക്കാതെയാണ് തോക്കിൽ നിന്നും വെടി ഉതിർന്നതെന്ന് പ്രാഥമികമായ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തോക്ക് ലോക്ക് ചെയ്ത നിലയിലുമായിരുന്നു. പിന്നെ എങ്ങനെയാണ് വെടിപൊട്ടിയതെന്നത് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സാേങ്കതികവും നിയമപരവുമായ ഒേട്ടറെ കാര്യങ്ങൾ കണ്ടെത്തണമെങ്കിൽ കൂടുതൽ അന്വേഷണം ആവശ്യമായിരുന്നു. എന്നാൽ, ഇൗ ദിശയിലേക്ക് അന്വേഷണം ഉണ്ടായിട്ടില്ല. ഇതുകാരണം ജീവനക്കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹരീന്ദ്രൻ (51) ഇപ്പോൾ ജാമ്യത്തിലാണ്. മകളുടെ മരണത്തിൽ ദുരൂഹതയുള്ളതായും സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിൽനയുടെ മാതാവ് സുധ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയിരുന്നു. വിൽനയുടെ മാതാവും ഭർത്താവും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹരജി തലശ്ശേരി കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.