തളിപ്പറമ്പ്: ദേശീയപാതയില്‍ പരിയാരത്ത് പാചകവാതക ടാങ്കറും ചരക്കുലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒഴിവായത് വന്‍ദുരന്തം. നാട്ടുകാര്‍ മണിക്കൂറോളം പരിഭ്രാന്തിയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പരിയാരം കെ.കെ.എന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമായിരുന്നു നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അപകടം നടന്നത്. പാചകവാതകവുമായി മംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കര്‍ലോറിയില്‍ എതിര്‍ദിശയില്‍നിന്ന് വന്ന ചരക്കുലോറി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയുടെ കാബിന്‍ തകര്‍ന്നു. ഇതോടെ ലോറി ദേശീയപാതയില്‍നിന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍െറ റോഡിലേക്ക് നീങ്ങുകയും ചെയ്തു. ടാങ്കറിന്‍െറ ഡീസല്‍ ടാങ്ക് തകര്‍ന്ന് പുറത്തേക്കൊഴുകിയത് ഭീതിപരത്തി. ഡീസലിന് തീപിടിക്കാനുള്ള സാധ്യത ഏറെയായിരുന്നു. ഇതിനിടെ ഗ്യാസ് ചോരുന്നുവെന്ന അഭ്യൂഹംപരന്നതും നാട്ടുകാരെ ഭീതിയിലാക്കി. സംഭവമറിഞ്ഞയുടന്‍ സ്ഥലത്തത്തെിയ പൊലീസ് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടഞ്ഞു. വൈദ്യുതി ഓഫിസുമായി ബന്ധപ്പെട്ട് പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ എത്തി ടാങ്കര്‍ ലോറിയില്‍നിന്ന് വാതകച്ചോര്‍ച്ചയില്ളെന്ന് ഉറപ്പുവരുത്തിയതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. തുടര്‍ന്ന് ഗതാഗതം പുന$സ്ഥാപിച്ചു. മംഗളൂരുവില്‍നിന്ന് മറ്റൊരു കാബിന്‍ എത്തിച്ച് ടാങ്കര്‍ വൈകുന്നേരത്തോടെ ഇവിടെനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പരിക്കേറ്റ ടാങ്കര്‍ ഡ്രൈവര്‍ മുസിരി സ്വദേശി ആര്‍. കൃഷ്ണമൂര്‍ത്തി (27), ക്ളീനര്‍ നാമക്കല്‍ സ്വദേശി വിനോദ് (18) എന്നിവര്‍ക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സനല്‍കി. ചരക്കുലോറിക്ക് കാര്യമായ കേടുപറ്റിയില്ല. കഴിഞ്ഞദിവസം ഈ സ്ഥലത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.