കാര്‍ഷിക മേഖലക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍

കണ്ണൂര്‍: കാര്‍ഷിക മേഖലയുടെ വികസനത്തിനും ജലസംരക്ഷണ-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്‍െറ 2016-17 വര്‍ഷത്തെ ബജറ്റ്. മൊത്തം 103,53,73,500 രൂപ വരവും 98,96,00,000 രൂപ ചെലവും 4,84,73,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കാര്‍ഷിക മേഖലയുടെ വികസനത്തിനായി 18.05 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മത്സ്യബന്ധന മേഖലയുടെ വികസനത്തിന് 2.45 കോടിയുടെയും വിദ്യാഭ്യാസ-സാംസ്കാരിക മേഖലയില്‍ 2.78 കോടിയുടെയും പദ്ധതികളുണ്ട്. ജില്ലയെ സ്ത്രീസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടു കോടി രൂപയുടെ പ്രവര്‍ത്തന പരിപാടികളും വിഭാവനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍, ഷീ ടോയ്ലറ്റുകള്‍, ജില്ലാ ആശുപത്രിയില്‍ പിറക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാന്‍-പെണ്‍കുഞ്ഞ് പൊന്‍കുഞ്ഞ് പദ്ധതി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ജില്ലയിലെ പുഴകള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് അഴുക്കില്‍നിന്ന് അഴകിലേക്ക് എന്ന പേരില്‍ പ്രത്യേക ജലസംരക്ഷണ പദ്ധതിയുമുണ്ട്. മറ്റ് പ്രധാന പദ്ധതികള്‍-ജില്ലാ പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി ഊര്‍ജിതമാക്കും. ഹൈടെക് കൃഷിരീതി പ്രോത്സാഹിപ്പിക്കും. ജില്ലയിലെ പുഴകള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന് അഴുക്കില്‍ നിന്നും അഴകിലേക്ക് പദ്ധതി. ആഗോള താപനത്തിനെതിരെ വൃക്ഷസമൃദ്ധി പദ്ധതി. ഗ്രാമ-ബ്ളോക് പഞ്ചായത്തുകളുമായി ചേര്‍ന്ന് വിഷരഹിത പച്ചക്കറി പദ്ധതി. തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കി കൃഷി ചെയ്യുന്നതിന് പദ്ധതി. 25 ഹെക്ടര്‍ സ്ഥലത്ത് കുടുംബശ്രീ വഴി പാഷന്‍ഫ്രൂട്ട് കൃഷി. ജില്ലയിലെ 11 ബ്ളോക്കുകളില്‍ ജൈവവള പ്ളാന്‍റുകള്‍. ജില്ലയില്‍ ആദ്യത്തെ മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുല്‍പാദന കേന്ദ്രം ആരംഭിക്കും. ജില്ലാ ആശുപത്രിയില്‍ സ്നേക് ബൈറ്റ് യൂനിറ്റ്. ജില്ലയിലെ സ്കൂളുകളില്‍ ഇ -അറ്റന്‍ഡന്‍സ് പദ്ധതി. ഇതുവഴി രക്ഷിതാക്കള്‍ക്ക് എവിടെയിരുന്നും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ മനസ്സിലാക്കാനാവും. 32 കോടിയാണ് സര്‍ക്കാറില്‍ നിന്നും പ്ളാന്‍ ഫണ്ട് ലഭിക്കേണ്ടത്. എന്നാല്‍, അഞ്ച് കോടി കുറവാണ് ഇത്തവണ. ഫണ്ട് കിട്ടുന്ന മുറക്ക് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ എല്ലാ പദ്ധതികള്‍ക്കും ബജറ്റ് നിര്‍ദേശങ്ങള്‍ക്കും തുക വര്‍ധിപ്പിക്കും. ഫണ്ട് ലഭ്യമായില്ളെങ്കില്‍ ആവശ്യമായ തരത്തില്‍ മറ്റ് ഫണ്ടുകള്‍ വക മാറ്റുമെന്നും എല്ലാ നിര്‍ദേശങ്ങളും പരിഗണിച്ച് ബജറ്റ് സമഗ്രമാക്കുമെന്നും വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ ഉറപ്പു നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.