നിര്‍ദിഷ്ട പാല്‍ചുരം ചെറുകിട ജല വൈദ്യുതി പദ്ധതി വിസ്മൃതിയില്‍

കേളകം: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി പഠനം നടത്തി റിപ്പോര്‍ട്ട് കൈമാറിയ കൊട്ടിയൂര്‍ പാല്‍ചുരം ചെറുകിട ജലവൈദ്യുതി പദ്ധതി വിസ്മൃതിയിലായി. ചെറുകിട ജല വൈദ്യുതി പദ്ധതികളെ കുറിച്ച് പഠനത്തിന് നിയോഗിക്കപ്പെട്ട കൊട്ടിയൂരിലെ വൈദ്യുതി വകുപ്പ് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം പദ്ധതിയുടെ സാധ്യതാ പഠനം നടത്തി വകുപ്പിന് 2005ല്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഗവേഷണവിഭാഗം പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ ഉള്‍പ്പെട്ടതാണ് നിര്‍മാണം പുരോഗമിക്കുന്ന ബാരാപോള്‍ പദ്ധതി. കൊട്ടിയൂര്‍-തവിഞ്ഞാല്‍ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പാല്‍ചുരം ജലസ്രോതസ്സ് ഉപയോഗിച്ച് വിവിധയിടങ്ങളിലായി ആറ് ചെറുകിട അണക്കെട്ടുകള്‍ സ്ഥാപിച്ച് 22.4 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂരിന്‍െറ ജല സംഭരണിയായ വളപട്ടണം പുഴയിലേക്ക് പതിക്കുന്ന ബാവലിപ്പുഴയിലെ വെള്ളം കൊട്ടിയൂരിന്‍െറയും വയനാട് തവിഞ്ഞാലിന്‍െറയും ഭാഗങ്ങളില്‍ തടഞ്ഞ് മൂന്ന് പവര്‍ ഹൗസുകളിലത്തെിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് നിലവിലുള്ള നിടുംപൊയില്‍ സബ് സ്റ്റഷനിലത്തെിച്ച് വിതരണം നടത്താനായിരുന്നു പദ്ധതി. നിര്‍ദിഷ്ട പാല്‍ചുരം മോഡിഫൈഡ് ഹൈഡ്രോ ഇലക്ട്രിക്കല്‍ പദ്ധതിക്കായി വയനാട് -കണ്ണൂര്‍ അതിര്‍ത്തിയായ ബോയ്സ് ടൗണ്‍, കൊട്ടിയൂര്‍ അതിര്‍ത്തി വനം, ബാവലിപ്പുഴയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജലാശയങ്ങള്‍ തീര്‍ത്ത് ഒന്നാമത്തെ പവര്‍ ഹൗസില്‍ 5.6 മെഗാവാട്ടും, രണ്ടാമത്തെ പവര്‍ഹൗസില്‍ 9.8 മെഗാവാട്ടും, മൂന്നാമത്തേതില്‍ ഏഴും മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പരിസ്ഥിതി അനുമതി ആവശ്യമില്ലാതിരുന്ന പദ്ധതി കടലാസിലൊതുങ്ങിയതിന് കാരണം അധികൃതരുടെ അലംഭാവമായിരുന്നു. യൂനിറ്റ് വൈദ്യുതിയുല്‍പാദനത്തിന് ഒരു രൂപ പതിനാറ് പൈസയാണ് ചെലവ് കണക്കാക്കിയത്. വൈദ്യുതി പ്രത്യേക വകുപ്പ് വിഭാഗം പഠനം നടത്തി കണ്ടത്തെിയ ചെറു പദ്ധതികളായ പാല്‍ചുരം ലോവര്‍, പാലചുരം അപ്പര്‍, ബോയ്സ് ടൗണ്‍ പദ്ധതികള്‍ ഏകോപിപ്പിച്ചാണ് പാല്‍ചുരം മോഡിഫൈഡ് ചെറുകിട ജലവൈദ്യുതി പദ്ധതി വിഭാവനം ചെയ്തത്. പാല്‍ചുരത്ത് ജല വൈദ്യുതി പദ്ധതിയുണ്ടാവുമെന്ന് കരുതിയവര്‍ക്ക് നിരാശ സമ്മാനിച്ച് ഗവേഷണ വിഭാഗം ഓഫിസ് അടച്ചിടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.