കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകള്‍ സ്വകാര്യ ബസുകള്‍ക്ക് നല്‍കിത്തുടങ്ങി

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകള്‍ സ്വകാര്യ ബസുകള്‍ക്ക് നല്‍കിത്തുടങ്ങി. ജൂലൈ 16ന്‍െറ മന്ത്രിസഭാ തീരുമാനമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഹൈകോടതി വിധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത ദീര്‍ഘദൂര സര്‍വിസാണ് സ്വകാര്യ ബസുകള്‍ക്ക് തിരിച്ചുനല്‍കുന്നത്. സ്വകാര്യ സൂപ്പര്‍ ക്ളാസ് സര്‍വിസുകള്‍ ഒഴിവാക്കിയുള്ള ഹൈകോടതി വിധി മറികടക്കാന്‍ ഈ റൂട്ടുകളില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ക്കാണ് പെര്‍മിറ്റ് നല്‍കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ അന്ത്യം കുറിക്കുന്ന നടപടിയാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകുന്നത്. കണ്ണൂരില്‍ ബുധനാഴ്ച നടക്കുന്ന ആര്‍.ടി.എ യോഗം 13 കെ.എസ്.ആര്‍.ടി.സി റൂട്ടുകളില്‍ സ്വകാര്യ സര്‍വിസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സര്‍വിസുകളുടെ പെര്‍മിറ്റ് കാലാവധി കഴിയുന്ന മുറക്ക് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത് സര്‍വിസ് നടത്തണമെന്നായിരുന്നു ഹൈകോടതി വിധി. ഇതിന്‍െറ ഭാഗമായി സംസ്ഥാനത്താകെ 250ഓളം സര്‍വിസുകളാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതില്‍ കാലാവധി കഴിഞ്ഞ 90 റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുകയും സര്‍വിസ് നടത്തിവരുകയുമാണ്. കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത ദീര്‍ഘദൂര സര്‍വിസുകളെല്ലാം വന്‍ ലാഭത്തിലാണ്. ഇവയുടെ സമയത്തിനുതന്നെയാണ് ആര്‍.ടി.എകള്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും സൂപ്പര്‍ ഫാസ്റ്റ് ബസുകളുമാണ് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസായി ഓടിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ ഇവയെ ഉപേക്ഷിച്ച് നല്ളൊരു ശതമാനം യാത്രക്കാരും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളെ ആശ്രയിക്കും. ഇത് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കും. ഇതോടെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് പിന്‍വലിച്ച് സ്വകാര്യ ബസുകള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത ഒമ്പത് ദീര്‍ഘദൂര റൂട്ടുകളിലും ഏറ്റെടുക്കാനുള്ള നാല് റൂട്ടുകളിലുമാണ് സ്വകാര്യ ബസുകള്‍ക്ക് ബുധനാഴ്ച ആര്‍.ടി.എ യോഗം പെര്‍മിറ്റ് നല്‍കുക. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുകയാണ് ഇതിനു പിന്നിലെ ഗൂഢലക്ഷ്യമെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.