‘ഭക്ഷണം നല്‍കുന്നത് രോഗം; ചികിത്സ വഴി മരണം’

കണ്ണൂര്‍: ആരോഗ്യ-ആഹാര ശീലങ്ങളിലെ പുതുകാലം മനുഷ്യന് സമ്മാനിക്കുന്നത് മരണക്കിടക്കയാണെന്ന് ജനകീയ വൈദ്യന്‍ ചേര്‍ത്തല മോഹനന്‍ വൈദ്യര്‍. മനുഷ്യന്‍ ഇന്ന് അഭിമുഖീകരിക്കുന്ന രോഗാവസ്ഥക്ക് കാരണം പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിയാനമാണ്-നന്മ കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആരോഗ്യ-ആഹാര-ചികിത്സാ-വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിലൊക്കെ വിഷം കലര്‍ന്നിരിക്കുകയാണെന്നാണ് വൈദ്യരുടെ അഭിപ്രായം. മതവും ജാതിയും സമൂഹത്തെ ബാധിച്ച മാരക രോഗമാണ്. മതഭ്രാന്ത് മാറ്റാതെ ഒരു രോഗവും മാറില്ല. ഓരോ പ്രദേശത്തിന്‍െറയും ഭൂപ്രകൃതിക്കും ഋതുക്കള്‍ക്കും അനുസരിച്ചാണ് മനുഷ്യസൃഷ്ടി. വേഷങ്ങളും ഭക്ഷണങ്ങളും ഇതേ രീതിയില്‍ തന്നെ. മലയാളിക്ക് പറഞ്ഞ ഭക്ഷണരീതി അവന്‍ ഉപേക്ഷിച്ചതാണ് രോഗത്തിന്‍െറ ആധിക്യത്തിന് കാരണം. കോഴിയിറച്ചി തിന്ന് നമ്മുടെ കുട്ടികള്‍ തടിയന്മാരാവുകയാണ്. പെണ്‍കുട്ടികളുടെ വളര്‍ച്ചാ ഹോര്‍മോണായ ഈസ്ട്രജന്‍ കോഴികള്‍ക്ക് കുത്തിവെക്കുന്നു. അതിനാല്‍ തിന്നുന്നവരും വണ്ണംവെക്കുന്നു. തവിട് ചെറുപ്പത്തില്‍ തന്നെ കഴിച്ചാല്‍ തൈറോയ്ഡ്, ഗോയിറ്റര്‍ എന്നിവയുണ്ടാകില്ല. ഈ രോഗം വരാതിരിക്കാന്‍ അയഡിന്‍ ചേര്‍ത്ത ഉപ്പ് കഴിക്കണമെന്നാണ് ഇപ്പോഴത്തെ പറച്ചില്‍. എന്നാല്‍, ഈ രോഗങ്ങള്‍ വരാനാണ് അയഡിന്‍ ഉപ്പ് കഴിക്കാന്‍ പറയുന്നതെന്ന് വൈദ്യര്‍ ആരോപിച്ചു. അലൂമിനിയം ഫോസ്ഫേറ്റ് അടിച്ച ധാന്യങ്ങളാണ് നമുക്കിന്ന് കിട്ടുന്നത്. കരിക്ക് ചീയാതിരിക്കാന്‍ ഇവ ഉപയോഗിക്കുന്നു. ബേബി ഫുഡുകളില്‍ മൃഗങ്ങളുടെ എല്ല് പൊടിയാണ് സുലഭമായി ചേര്‍ക്കുന്നത്. ശാസ്ത്രം പുരോഗമിച്ചിട്ടും രോഗം വര്‍ധിക്കുകയാണ്. രോഗം വരാതിരിക്കാന്‍ ശീലങ്ങള്‍ മാറ്റണം. ഭക്ഷണക്രമം മാറണം. പൈതൃക ഭക്ഷണവും പാരമ്പര്യവും ഇക്കാര്യത്തില്‍ തിരിച്ചുകൊണ്ടുവരണം. ‘അടുക്കളയാണ് ആശുപത്രി, അമ്മയാണ് വൈദ്യര്‍, ആഹാരമാണ് മരുന്ന്’ എന്ന സന്ദേശം വൈദ്യര്‍ ഓര്‍മിപ്പിച്ചു. മുഖാമുഖത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.