വൈദ്യുതി ലഭിച്ചില്ല; നോക്കുകുത്തിയായി സ്കൂള്‍ കെട്ടിടം

അജാനൂര്‍: ഉത്സവാന്തരീക്ഷത്തില്‍ മൂന്നുമാസം മുമ്പ് നാടിന് സമര്‍പ്പിച്ച സ്കൂള്‍ കെട്ടിടം നോക്കുകുത്തിയാകുന്നു. വെള്ളിക്കോത്ത് പി. സ്മാരക വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിന് പ്രത്യേകമായി നിര്‍മിച്ച കെട്ടിടമാണ് വൈദ്യുതീകരണ സംവിധാനമില്ലാത്തതിനാല്‍ പ്രവര്‍ത്തനരഹിതമായി നില്‍ക്കുന്നത്. സ്ഥലസൗകര്യത്തിന്‍െറ അഭാവംമൂലം വിദ്യാര്‍ഥികള്‍ കഷ്ടപ്പെടുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ 70 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടമാണിത്. വി.എച്ച്.എസ്.ഇ വിഭാഗത്തിന് ലാബുകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ വൈദ്യുതി അനിവാര്യമാണ്. വൈദ്യുതീകരണത്തിന് ജില്ലാ പഞ്ചായത്തുമായി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും നടപടിക്രമങ്ങള്‍ എങ്ങുമത്തൊതെ നീളുകയാണ്. വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് വെള്ളിക്കോത്ത് അങ്ങാടിയിലെ നിലവിലുള്ള സ്കൂള്‍ കെട്ടിടത്തിലാണ്. യങ്മെന്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുകിടക്കുന്ന പുതിയ ഇരുനില കെട്ടിടം ഒരുവര്‍ഷക്കാലം നോക്കുകുത്തിയായി. ഇക്കാര്യം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങളുടെ ശക്തമായ സമ്മര്‍ദം കാരണം മൂന്നുമാസം മുമ്പ് വെള്ളിക്കോത്ത് അങ്ങാടിയെ വര്‍ണാഭമാക്കിയ ഘോഷയാത്രയോടെയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. ഈ കെട്ടിടം നിര്‍മിക്കുന്ന സമയത്തുതന്നെ ഇതേ വളപ്പില്‍ ഗവ. എല്‍.പി സ്കൂളിന് ഇരുനില കെട്ടിട നിര്‍മാണം തുടങ്ങിയിരുന്നു. ഇവയും പൂര്‍ത്തിയാക്കി ഈ അധ്യയന വര്‍ഷത്തില്‍തന്നെ ക്ളാസുകള്‍ക്ക് തുടക്കം കുറിച്ചു. പക്ഷെ, വി.എച്ച്.എസ്.ഇക്ക് ക്ളാസുകള്‍ തുടങ്ങാനായില്ല. വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് വി.എച്ച്.എസ്.ഇ കെട്ടിടം തുറന്നുകൊടുക്കാനുള്ള സാഹചര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.