ആലപ്പുഴ: കേരള കാർഷിക സർവകലാശാലയുടെ വരിനെല്ല് നിയന്ത്രണ പാക്കേജിന് ഗവേഷണത്തിന് അംഗീകാരം. സംസ്ഥാനത്തെ നെൽപാടങ്ങളിെല പ്രശ്നങ്ങളായ വരിനെല്ല് നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഉരുത്തിരിച്ചെടുത്തതാണ് നേട്ടമായത്. ഇതുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ.നിമ്മി ജോസിന് ദേശീയ കള നിയന്ത്രണ സൊസൈറ്റിയുടെ 2015-16ലെ മികച്ച പിഎച്ച്.ഡി ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് ലഭിച്ചു. വെള്ളാനിക്കര കാർഷിക കോളജിലെ ദേശീയ കാർഷിക കൗൺസിലിെൻറ കള നിയന്ത്രണ പദ്ധതിയുടെ ഗവേഷണ മേധാവിയായിരുന്ന ഡോ. സി.ടി.എബ്രഹാം മികച്ച ശാസ്ത്രജ്ഞനുള്ള സ്വർണ മെഡലിനും അർഹനായി. കേരളത്തിെൻറ പ്രധാന നെല്ലറകളായ കോൾ, കുട്ടനാട്, പാലക്കാട് നെൽപാടങ്ങളിലെ നെൽകൃഷിക്ക് ഭീഷണിയായിത്തീർന്ന വരിനെല്ലിെൻറആക്രമണം മൂലം വിളവ് 40 മുതൽ 70 ശതമാനം വരെ കുറയുന്നുണ്ട്. ജനിതകമായും ബാഹ്യഘടനയിലും നെല്ലും വരിനെല്ലും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലാത്തതിനാൽ സാധാരണ രീതിയിലുള്ള കള നിയന്ത്രണ മാർഗങ്ങളും കളനാശിനി പ്രയോഗവും ഫലപ്രദമല്ല. പകുതി മൂപ്പാകുമ്പോൾത്തന്നെ ചെടിയിൽനിന്ന് അടർന്നുവീഴുന്ന വരി നെന്മണികൾ, മണ്ണിനടിയിൽ ദീർഘകാലം മുളപൊട്ടാതെ സുഷുപ്താവസ്ഥയിൽ വിത്തായിത്തന്നെ നിലനിൽക്കുന്നതും നിയന്ത്രണം ദുർഘടമാക്കുന്നു. വരിവിത്തുകൾ മണ്ണിലേക്ക് വീഴാതെ വരിക്കതിരുകളെ മാത്രമായി കരിച്ചു നശിപ്പിക്കാവുന്ന കെ.എ.യു വീഡ് വൈപ്പർ രൂപകൽപനചെയ്ത് റെയ്ഡ്കോ മുഖാന്തരം കർഷകരിൽ എത്തിക്കാൻ ഇവരുടെ ഗവേഷണം മുഖേന സാധിച്ചു. കൂടാതെ, ശാസ്ത്രീയമായ നിലമൊരുക്കൽ പ്രക്രിയ വഴി സുഷുപ്താവസ്ഥയുള്ള വരിമണികളെ മണ്ണിൽനിന്ന് മുളപ്പിച്ച് നശിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഗവേഷണത്തിൽനിന്ന് ഉരുത്തിരിച്ചെടുത്തു. ഡോ.നിമ്മി ജോസും ഡോ.സി.ടി. എബ്രഹാമും രാജസ്ഥാനിലെ കാർഷിക കോളജിൽ നടന്ന കോൺഫറൻസിൽ അംഗീകാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.