വടുതല: ജില്ലയിൽ നീര ഉല്പാദനം നിലച്ചതുമൂലം പാര്‍ലറുകള്‍ പൂട്ടുന്നു. ടെക്നീഷൻമാര് പിന്മാറിയതോടെ ജില്ലയുടെ വിവിധ മേഖലയിലെ നീര ഉല്പാദനം നിലച്ചു. കൂടാതെ, സംഭരണ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും പദ്ധതിക്ക് തിരിച്ചടിയാവുകയാണ്. തുറവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന നീര പാര്‍ലര്‍ കഴിഞ്ഞദിവസം അടച്ചുപൂട്ടി. വരള്‍ച്ച രൂക്ഷമായതോടെ ഉല്പാദനം കുറഞ്ഞതും പ്രതിഫലം കൃത്യമായി ലഭിക്കാത്തതുമാണ് തൊഴിലാളികള്‍ പിന്മാറാന് കാരണമായത്. പട്ടണക്കാട് ബ്ലോക്കിലെ എട്ട് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഉല്പാദനം തുടങ്ങിയത്. 12 ടെക്നീഷൻമാരാണ് ജോലി ചെയ്തിരുന്നത്. ലിറ്ററിന് 45 രൂപയാണ് പ്രതിഫലം നല്‍കിയിരുന്നത്. ഒരാള്‍ കുറഞ്ഞത് ഒരുദിവസം 20 ലിറ്റര്‍ നീരവരെ ചെത്തിയിരുന്നു. പിന്നീട് ഉല്പാദനം ഗണ്യമായി കുറയുകയായിരുന്നു. നാളികേര ഉല്പാദക സംഘടനയായ കേരപ്രിയ ഫെഡറേഷനാണ് തുറവൂര്‍ കേന്ദ്രീകരിച്ച് നീര ഉല്‍പാദനത്തിെൻറ മേല്‍നോട്ടം വഹിച്ചിരുന്നത്. കരപ്പുറം നാളികേര ഉല്പാദക ഫെഡറേഷന് കമ്പനിയാണ് നീര സംഭരിച്ചിരുന്നത്. 20 ലിറ്റര്‍ നീര ഉല്പാദിപ്പിക്കണമെങ്കില് 10 തെങ്ങ് മൂന്നുനേരവും ചെത്തണം. പ്രത്യേക പരിശീലനം ലഭിച്ച 20ൽപരം ടെക്നീഷൻമാരുണ്ടെങ്കിലേ ഉല്പാദനം സാധ്യമാകൂ എന്നിരിക്കെ 12 തൊഴിലാളികളെ ഉപയോഗിച്ചാണ് കേരപ്രിയ ഉല്പാദനം തുടങ്ങിയത്. നീരയുടെ ലഭ്യതക്കുറവ് സ്ഥാപനത്തെ നഷ്ടത്തിലാക്കി. 300 മില്ലി ലിറ്ററുള്ള ഒരു ഗ്ലാസ് നീരക്ക് 30 രൂപയാണ് ഈടാക്കിയിരുന്നത്. ചെത്താന്‍ തൊഴിലാളികളെ ലഭിക്കാത്തതും പ്രവര്‍ത്തനം നിലക്കാന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.