ചെങ്ങന്നൂർ: ബുധനൂർ പഞ്ചായത്തിെൻറ കിഴങ്ങുവർഗ കൃഷി വികസന പദ്ധതി നടപ്പാക്കുന്ന ജീവനക്കാർക്കെതിരെ കൈയേറ്റ ശ്രമം പതിവായതോടെ ജീവനക്കാർ സ്ഥലംമാറ്റത്തിന് നീക്കം തുടങ്ങി. ബുധനൂർ കൃഷിഭവനിലെ കൃഷി ഓഫിസർ അടക്കമുള്ള ജീവനക്കാരാണ് കൂട്ട സ്ഥലംമാറ്റത്തിന് നീക്കം തുടങ്ങിയത്. ബുധനൂർ പഞ്ചായത്തും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും ചേർന്നാണ് കിഴങ്ങുവർഗ കൃഷി നടപ്പാക്കുന്നത്.11,44,875 രൂപയുടെ പദ്ധതിക്കാണ് രൂപംനൽകിയത്. പദ്ധതിയുടെ ഭാഗമായി മൂന്ന് കിലോ ചേന, ഒരുകിലോ വെട്ടുചേമ്പ്, അരക്കിലോ ചെറിയ ചേമ്പ് ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ അടങ്ങിയ 210 രൂപ വിലവരുന്ന ഒരു കിറ്റും 56.25 രൂപ വിലവരുന്ന ജൈവവളവുമാണ് സൗജന്യമായി നൽകുന്നത്. പഞ്ചായത്തിലെ ജനറൽ വിഭാഗത്തിൽപ്പെട്ട 3117 കുടുംബങ്ങൾക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട 1183 കുടുംബങ്ങൾക്കുമാണ് കിഴങ്ങുവർഗങ്ങളുടെ കിറ്റും വളവും സൗജന്യമായി നൽകുന്നത്. ഇടുക്കി-പൊൻകുന്നം എന്നിവിടങ്ങളിൽനിന്നും കിഴങ്ങുവർഗങ്ങൾ ഇറക്കി വിതരണം ആരംഭിച്ചതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. 14 വാർഡുള്ള പഞ്ചായത്തിൽ ഏകദേശം 4860 വീടുകളാണ് ഉള്ളത്. ഇതിൽ 1500ഓളം പട്ടികജാതി കുടുംബങ്ങളും ബാക്കി ജനറൽ വിഭാഗത്തിൽപ്പെട്ട വീടുകളുമാണ്. മുഴുവൻ വീടുകളിലും കിഴങ്ങുവർഗ കൃഷിക്കുള്ള കിറ്റ് നൽകണമെങ്കിൽ 4860 കിറ്റുകളാണ് ആവശ്യമായിട്ടുള്ളത്. എന്നാൽ, പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്നത് 4300 കിറ്റുകളാണ്. നിലവിലുള്ള കിറ്റുകൾ വിതരണം ചെയ്യുമ്പോൾ 560 കുടുംബങ്ങൾക്ക് അത് ലഭിക്കാതെ വരും. ഇത് യഥാക്രമം ഒരു വാർഡിൽ 40 മുതൽ 50 വീടുകൾ വരെ വരും. ഇങ്ങനെ കിറ്റ് ലഭിക്കാതെ വന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കിഴങ്ങുവർഗങ്ങളുടെ കിറ്റുമായി ഓരോ വാർഡിലും വിതരണം നടത്താൻ എത്തിയ ജീവനക്കാർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി വന്നപ്പോൾ ഇവർക്ക് സംരക്ഷണമൊരുക്കേണ്ട ജനപ്രതിനിധികൾ കാഴ്ചക്കാരായി മാറിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൃഷി ഭവനിലെ ജീവനക്കാർ കൂട്ട സ്ഥലംമാറ്റം വാങ്ങി പോകാൻ ഒരുങ്ങുന്നത്. കൃഷി വകുപ്പിലെ മികച്ച ഓഫിസറെന്ന് കൃഷി വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്ന ആൾ ബുധനൂർ കൃഷിഭവനിൽ വന്നതോടെയാണ് പഞ്ചായത്തിൽ പച്ചക്കറി കൃഷി ഉൾപ്പെടെ വ്യാപകമായതും കർഷകരിൽനിന്നും നേരിട്ട് പച്ചക്കറി സംഭരിച്ച് വിൽപന നടത്തുന്നതിന് വിപണന കേന്ദ്രം ആരംഭിച്ചതും. ഈ പ്രവർത്തനങ്ങൾക്കെല്ലാം കൃഷി ഓഫിസിലെ മറ്റ് ജീവനക്കാരും ഓഫിസറോടൊപ്പം ഉണ്ട്. മെച്ചപ്പെട്ട നിലയിലുള്ള പ്രവർത്തനം നടത്തുന്നതിനിടയിലാണ് പഞ്ചായത്ത് തയാറാക്കി നടപ്പാക്കിയ പദ്ധതി നടത്തിപ്പിനെതിരെ പ്രതിഷേധം ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.