ആലപ്പുഴ: ജില്ല ദേശീയപാത വിഭാഗത്തിന് കീഴിലെ അരൂർ-ചേർത്തല, പുറക്കാട്-കരുവാറ്റ റോഡ് അറ്റകുറ്റപ്പണിക്ക് 51 കോടി രൂപ ഇൗ വർഷം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. വെള്ളിയാഴ്ച കൊച്ചിയിൽ കെ.സി. വേണുഗോപാൽ എം.പിയുടെ അധ്യക്ഷതയിൽ നടന്ന ഗതാഗതകാര്യങ്ങൾക്കുള്ള സ്ഥിരം പാർലമെൻററി സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയപാത താറുമാറായതിനെത്തുടർന്ന് ഈ രണ്ടുഭാഗങ്ങൾ ഒഴികെ റീ ടാറിങ് ഉൾപ്പെടെയുള്ള നവീകരണത്തിന് നേരത്തേ 68.5 കോടി രൂപ അനുവദിച്ചിരുന്നു. അരൂർ-ചേർത്തല ഭാഗത്തെ അറ്റകുറ്റപ്പണിക്ക് 41 കോടിരൂപയും പുറക്കാട് പഴയങ്ങാടി മുതൽ കരുവാറ്റ വഴിയമ്പലം വരെയുള്ള ഭാഗത്തെ നവീകരണത്തിന് പത്തുകോടി രൂപയുമാണ് അനുവദിക്കുക. ആലപ്പുഴ ബൈപാസ് പണി നിശ്ചയിച്ചതിലും വൈകിയാണ് പുരോഗമിക്കുന്നത് എന്നതിൽ സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ബൈപാസ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ മാസംതോറും ഡൽഹിയിൽ മന്ത്രാലയം അവലോകനയോഗം ചേരണമെന്ന് കെ.സി. വേണുഗോപാൽ നിർദേശിച്ചു. എല്ലാ മാസവും ചേരാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ ചീഫ് എൻജിനീയർ ശർമ അറിയിച്ചു, ആലപ്പുഴ ഭാഗത്താണ് ഏറ്റവുമധികം റോഡപകടങ്ങൾ ഉണ്ടാകുന്നെതന്നത് പരിഗണിച്ച് റോഡ് സുരക്ഷക്ക് കൂടുതൽ തുക അനുവദിക്കണമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ എം.പിമാരായ ലാൽ സിങ് വാദോദിയ, റാം കുമാർ ഖുഷ്വഹ്, ഹരീഷ് ചന്ദ്രമീന, കിരൺ മെയ്നന്ദ, റിത ബത്ര ബാനർജി എന്നിവരെ കൂടാതെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആശ തോമസ്, എൻ.എച്ച്.എ.ഐ ടെക്നിക്കൽ മെംബർ ഡി.ഒ. താവദേ, ചീഫ് ജനറൽ മാനേജർ അലോക് ദീപാങ്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.