ആലപ്പുഴ: ഇൗ മാസം 15നകം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഷികപദ്ധതിക്ക് ജില്ല ആസൂത്രണസമിതിയുടെ അംഗീകാരം നേടണമെന്ന് തദ്ദേശ സ്വയംഭരണ -ഗ്രാമവികസന മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. വാർഷികപദ്ധതികൾ അംഗീകാരം നേടുന്നതുമായി ബന്ധപ്പെട്ട പുരോഗതി അവലോകനം ചെയ്യാൻ നടത്തിയ സംസ്ഥാനതല വിഡിയോ കോൺഫറൻസിൽ ആലപ്പുഴ കലക്ടറേറ്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പദ്ധതി അംഗീകരിക്കൽ 15നുശേഷം നീട്ടിവെക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം പരാതിപ്പെട്ടി 15നകം സ്ഥാപിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പരാതിപ്പെട്ടികൾ സ്ഥാപിച്ചില്ലെങ്കിൽ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപന സെക്രട്ടറിക്കായിരിക്കും. 15നുശേഷം ഇത് പരിശോധിക്കും. അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നദിനംതന്നെ പദ്ധതി നിർവഹണം സാധ്യമാക്കുംവിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാറ്റിയെടുക്കാനാണ് ശ്രമം. വിവിധ ജില്ലകളിലെ ആസൂത്രണസമിതി സെക്രേട്ടറിയറ്റ് കെട്ടിടങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് പുനരുപയോഗ സംസ്കരണകേന്ദ്രങ്ങൾ ആരംഭിക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ പ്രാമുഖ്യം നൽകണം. റോഡ് നിർമാണത്തിന് ആവശ്യമായ പ്ലാസ്റ്റിക് ലഭ്യമാകുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമിക്കുന്ന റോഡുകളിൽ 20 ശതമാനമെങ്കിലും പ്ലാസ്റ്റിക് ഉൾപ്പെടുത്തണം. വ്യവസായ ആവശ്യത്തിനും മറ്റും ഏറ്റെടുത്തിട്ട് ഉപയോഗശൂന്യമായും വാടകക്കും കൊടുത്ത സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് വഴി സർക്കാർ ഫ്ലാറ്റും വീടും നിർമിച്ചുനൽകും. ഏതെങ്കിലും പദ്ധതി വഴി വീടുനിർമാണത്തിന് ഫണ്ട് വാങ്ങിയിട്ടും പണക്കുറവുമൂലം നിർമാണം പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയുള്ളവരുണ്ട്. ഇത്തരം കേസുകളിൽ നിർമാണം പൂർത്തീകരിക്കാൻ കൃത്യമായി എത്ര പണം വേണമെന്ന് എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ സഹായത്താൽ കണക്കാക്കാം. സഹായം തേടാവുന്ന എൻജിനീയറിങ് കോളജുകളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കും. വീട് െവക്കാൻ ലൈഫ് വഴി 3.5 ലക്ഷം രൂപയും ഫിഷറീസ് വകുപ്പുവഴി നാലുലക്ഷം രൂപയും എസ്.സി--എസ്.ടിക്കാർക്ക് യഥാർഥ ചെലവുതുകയും സഹായമായി നൽകാനാണ് തീരുമാനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, പഞ്ചായത്ത് ഡയറക്ടർ വി. രതീശൻ, ഗ്രാമവികസന കമീഷണർ ബി.എസ്. തിരുമേനി, കലക്ടർ വീണ എൻ. മാധവൻ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.