തോട്ടപ്പള്ളി–വലിയഴീക്കല്‍ മേഖലയോട് കെ.എസ്.ആര്‍.ടി.സി അവഗണന

പല്ലന: ഒരുകാലത്ത് കെ.എസ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയില്‍ ഏറ്റവും അധികം കലക്ഷന്‍ ലഭിച്ച തോട്ടപ്പള്ളി-വലിയഴീക്കല്‍ തീരദേശ മേഖല കടുത്ത അവഗണനയില്‍. കൃത്യമായി സര്‍വിസ് നടത്താതെയും ലാഭകരമായ സര്‍വിസുകള്‍ നിര്‍ത്തിവെച്ചുമാണ് പുറംതിരിക്കുന്നത്. വൈകുന്നേരം ആറിന് ശേഷം തോട്ടപ്പള്ളിയില്‍നിന്നുള്ള യാത്രക്കാര്‍ രാത്രി 10ന് വരുന്ന സ്റ്റേ ബസ് മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ്. സ്വകാര്യമേഖലയെ സഹായിക്കാനാണ് ഈ അവഗണനയെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, വലിയഴീക്കല്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തീരദേശമേഖല. ദിവസവും 10 മുതല്‍ 15 വരെ സര്‍വിസുകള്‍ നടത്തിയിരുന്നു. പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനമുള്ള സര്‍വിസായിരുന്നു ഹരിപ്പാട് ഡിപ്പോയില്‍നിന്ന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ വഴിയുള്ള ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചര്‍. തീരദേശത്തെ എല്ലാ സ്റ്റോപ്പിലും നിര്‍ത്തിയും ദേശീയപാതയില്‍ ഫാസ്റ്റായും ഓടിയിരുന്നതാണ് ഈ സര്‍വിസ്. ആള്‍ത്തിരക്കുള്ള ഈ സര്‍വിസ് പുന$സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളില്‍നിന്ന് ഒപ്പ് ശേഖരിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഹരിപ്പാട് എ.ടി.ഒക്ക് നല്‍കിയിരുന്നു. നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ വകുപ്പ് മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഷിഹാബ് കുറ്റിക്കാടും കോഓഡിനേറ്റര്‍ വി.കെ.പി. സാലിയും പറഞ്ഞു. വൈകുന്നേരങ്ങളിലാണ് യാത്രാദുരിതം കൂടുതല്‍. സ്വകാര്യബസുകള്‍ ആറുമണി കഴിഞ്ഞ് സര്‍വിസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ തോട്ടപ്പള്ളിയില്‍നിന്ന് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണം. പകല്‍ സ്വകാര്യബസുകള്‍ സര്‍വിസ് വെട്ടിച്ചുരുക്കുന്നതും യാത്രാദുരിതം വര്‍ധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.