നൂറനാട് എക്സൈസ് ഓഫിസ് കെട്ടിടം അപകടാവസ്ഥയില്‍

ചാരുംമൂട്: നൂറനാട് എക്സൈസ് ഓഫിസ് പ്രവര്‍ത്തിക്കുന്ന വാടകകെട്ടിടം അപകടാവസ്ഥയില്‍. മഴക്കാലമായതോടെ ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. നൂറനാട് പാറ ജങ്ഷന് സമീപം കനാല്‍ അരികിലായി എക്സൈസ് ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് കാലപ്പഴക്കം മൂലം അപകടഭീഷണി ഉയര്‍ത്തുന്നത്. 2007 ഏപ്രില്‍ ഒന്നിനാണ് ഈ കെട്ടിടത്തില്‍ എക്സൈസ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടിയും ഭിത്തികള്‍ വിണ്ടുകീറിയും ഏത് നിമിഷമവും തകര്‍ന്നുവീഴാവുന്ന നിലയിലാണ് ഓഫിസ്. മഴവെള്ളം മുറികളില്‍ വീഴാതിരിക്കാന്‍ കെട്ടിടത്തിന്‍െറ ഓടിന് മുകളില്‍ ടാര്‍പാളിന്‍ കൊണ്ടുമൂടിയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. വിവിധ കേസുകളില്‍ പിടികൂടുന്ന പ്രതികളെ സൂക്ഷിക്കാന്‍ കെട്ടുറുപ്പുള്ള സെല്‍ ഇല്ലാത്തതും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അബ്കാരി കേസുകള്‍ കൈകാര്യം ചെയ്യുന്ന ഇവിടെ 21 എക്സൈസ് ഉദ്യോഗസ്ഥരാണ് ഭയത്തോടെ ജോലി ചെയ്യുന്നത്. എക്സൈസ് ഇന്‍സ്പെക്ടറും അസി. എക്സൈസ് ഇന്‍സ്പെക്ടറും മൂന്ന് പ്രിവന്‍റീവ് ഓഫിസര്‍മാരും 14 സിവില്‍ എക്സൈസ് ഓഫിസര്‍മാരുമടക്കം 21 പേരാണ് ജോലി ചെയ്യുന്നത്. മാത്രമല്ല, റെയ്ഡുകളില്‍ കണ്ടത്തെുന്ന തൊണ്ടിസാധനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതും പ്രശ്നമാണ്. തൊണ്ടിസാധനങ്ങള്‍ ഓഫിസിലെ കുടുസുമുറികളിലും വരാന്തയിലും മുറ്റത്തുമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഓഫിസിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ മഴവെള്ളം വീണ് നശിക്കുന്നു. ചുറ്റും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഓഫിസിനകവും ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. മാത്രമല്ല, ചുറ്റുമുള്ള വലിയ അക്കേഷ്യ മരങ്ങള്‍ ഏത് നിമിഷവും കെട്ടിടത്തിന് മുകളിലേക്ക് വീഴാവുന്ന നിലയിലാണ്. എക്സൈസ് ഓഫിസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലാത്തതാണ് പ്രധാന കാരണമായി അധികൃതര്‍ പറയുന്നത്. നൂറനാട് ലെപ്രസി സാനറ്റോറിയത്തിന്‍െറ സ്ഥലം ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് സര്‍ക്കാറിന് കത്തെഴുതിയിട്ടുണ്ട്. എന്നാല്‍, പുതിയ സ്ഥലം കണ്ടത്തെി കെട്ടിടം പണിയണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. അതുവരെ സുരക്ഷിതമായ ഒരിടം കണ്ടത്തൊനുള്ള ശ്രമത്തിലാണ് എക്സൈസ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.