നഗര ശുചീകരണം: ഉദ്ഘാടനത്തിലെ ആവേശം മാലിന്യ നീക്കത്തില്‍ ഇല്ലാതായി

ആലുവ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നഗരശുചീകരണം ഉദ്ഘാടനത്തില്‍ ഒതുങ്ങിയതായി ആക്ഷേപം. ഉദ്ഘാടനത്തിന് കാണിച്ച ആവേശം നഗരസഭാ അധികൃതര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കാണിച്ചില്ല. നഗരത്തില്‍ പലഭാഗങ്ങളിലും ഇപ്പോഴും മാലിന്യങ്ങള്‍ കെട്ടികിടക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചെയര്‍പേഴ്സണും കൗണ്‍സിലര്‍മാരും പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം നല്ല നിലയില്‍ നടത്തി. എന്നാല്‍, നഗരശുചീകരണം ഉദ്ഘാടനച്ചടങ്ങില്‍ മാത്രം ഒതുങ്ങിയതായാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. നിത്യേന നൂറുകണക്കിന് രോഗികള്‍ വരുന്ന ജില്ലാ ആശുപത്രിക്ക് സമീപം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന രക്ത ബാങ്കിന് മുന്‍വശത്തെ റോഡിനോട് ചേര്‍ന്നാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. റെയില്‍വേ ലൈനിനും റോഡിനും ഇടയിലായി ഒഴിഞ്ഞ് കിടക്കുന്ന ഈ ഭാഗത്ത് മാലിന്യം കൊണ്ടിടുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടെയത്തെുന്നുണ്ട്. പ്ളാസ്റ്റിക് വസ്തുക്കള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, അറവ് മാലിന്യങ്ങള്‍ തുടങ്ങിയവ ഇവിടെ തള്ളുന്നു. ഇത് പരിസരത്ത് ദുര്‍ഗന്ധത്തിന് ഇടയാക്കുന്നു. ആശുപത്രിക്ക് പുറമേ ലോഡ്ജ്, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, നഗരസഭ പേ ആന്‍ഡ് പാര്‍ക്ക്, ടാക്സി സ്റ്റാന്‍ഡ് തുടങ്ങിയവയും പരിസരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പുറമേ പരിസരത്തുള്ള മറ്റുള്ളവര്‍ക്കും മാലിന്യം കെട്ടിക്കിടക്കുന്നത് ദുരിതമാകുന്നുണ്ട് . ഇവിടെയടക്കം നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാനോ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍നിന്ന് നീക്കം ചെയ്യാനോ അധികൃതര്‍ ശ്രമിക്കുന്നില്ല. നഗരത്തില്‍ മാലിന്യനീക്കം ഏറകുറെ നിലച്ച അവസ്ഥയാണ്. മാര്‍ക്കറ്റിലും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നാണ് അധികൃതര്‍ കുറച്ച് ദിവസം മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍, ഇതുവരെ നടപ്പായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.