അങ്കണവാടിയുടെ ഭൂമി കൈയേറിയ സംഭവം; പ്രതിഷേധം ശക്തം

വടുതല: അരൂക്കുറ്റിയില്‍ തകര്‍ന്നുവീഴാറായ അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാനായി സ്വകാര്യ വ്യക്തി ദാനംചെയ്ത ഭൂമി കൈയേറി സ്പോര്‍ട്സ്് ക്ളബിന് ഷെഡ് നിര്‍മിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. സി.പി.എമ്മിന്‍െറ ഒത്താശയോടെ ഭൂമി കൈയേറി ക്ളബിന്‍െറ മറവില്‍ പാര്‍ട്ടി ഓഫിസ് പണിയാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് യൂത്ത്കോണ്‍ഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നിലംപൊത്താറായ അവസ്ഥയിലുള്ള അങ്കണവാടിക്ക് പുതിയ കെട്ടിടം പണിയാനുള്ള സ്ഥലം സി.പി.എം കൈയേറിയതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെ.പി. കബീര്‍, ബി.കെ. ഫൈസല്‍, റഹ്മത്തുല്ല, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂടാതെ, വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രദേശത്തെ വായനശാലകളും സാമൂഹിക പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഭൂമി ദാനംചെയ്ത വ്യക്തിയുടെ മക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുത്തന്‍പുരക്കലാണ് കഴിഞ്ഞ ദിവസം ക്ളബിന് ഷെഡ് സ്ഥാപിച്ചത്. സി.പി.എം മുന്‍ മെംബറുടെ ഒത്താശയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ വ്യാഴാഴ്ച പഞ്ചായത്തില്‍ ഹിയറിങ് നടക്കും. മെംബറായിരുന്ന കാലത്ത് നൈസ് ക്ളബിന് ഓഫിസ് നിര്‍മിച്ചുതരാമെന്ന് ഉറപ്പുനല്‍കിയതായി അറിയുന്നു. ക്ളബുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അങ്കണവാടിയുടെ സ്ഥലം കൈയേറി ഷെഡ് നിര്‍മിച്ചതെന്നും പറയുന്നു. അരൂക്കുറ്റി സ്വദേശിയാണ് മൂന്നരസെന്‍റ് സ്ഥലം ദാനമായി നല്‍കിയത്. ഈ സ്ഥലത്ത് ആധുനിക രീതിയില്‍ അങ്കണവാടി നിര്‍മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയായിരുന്നു. നിലവില്‍ 113ാം നമ്പര്‍ അങ്കണവാടി പ്രദേശത്തെ നിലംപൊത്താറായ ഒരുകടയില്‍ 500 രൂപ വാടക നല്‍കി പ്രവര്‍ത്തിക്കുകയാണ്. മഴ കനക്കുന്നതോടെ അങ്കണവാടിയില്‍ വെള്ളം കയറി കുട്ടികള്‍ക്ക് ഇരിക്കാന്‍പോലും പറ്റാത്ത അവസ്ഥയായി മാറും. ഭൂമി തിരിച്ചുപിടിച്ച് പുതിയ അങ്കണവാടി നിര്‍മിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.