റോഡുപണി പൂര്‍ത്തിയാകുന്നു; സൗന്ദര്യത്തിളക്കത്തില്‍ പുന്നപ്ര ജങ്ഷന്‍

പുന്നപ്ര: കുണ്ടുംകുഴിയുമായി യാത്രക്കാരെ ദുരിതങ്ങളുടെ പടുകുഴിയിലേക്ക് വീഴ്ത്തിക്കൊണ്ടിരുന്ന പുന്നപ്ര ജങ്ഷന് ഇനി സൗന്ദര്യത്തിന്‍െറ തികവ്. ദേശീയപാതയിലെ ആലപ്പുഴയിലെ പ്രധാന കവലയാണ് പുന്നപ്ര. വ്യാപാരകേന്ദ്രം കൂടിയാണിത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍െറ നിര്‍ദേശപ്രകാരമാണ് റോഡ് കമനീയമാക്കാനുള്ള നടപടി ആഴ്ചകള്‍ക്കുമുമ്പ് തുടങ്ങിയത്. മഴക്കാലമായതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടന്നും ചളി നിറഞ്ഞും ക്ളേശകരമായ യാത്രയാണ് ജനം അനുഭവിച്ചുവന്നത്. സമീപത്തെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ദുരിതത്തില്‍ പങ്കാളികളായി. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നടപടി നീങ്ങിയത്. മഴ മാറിനിന്ന സമയത്ത് ടൈല്‍ വിരിക്കല്‍ തുടങ്ങി. അരികുകള്‍ കോണ്‍ക്രീറ്റ് ചെയ്തായിരുന്നു നിര്‍മാണം. ഇരുഭാഗത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാനും നടപ്പാതകള്‍ കൂടുതല്‍ സുഗമമാക്കാനുമുള്ള നടപടികളും ആവിഷ്കരിച്ചു. ടൈല്‍ വിരിക്കല്‍ തുടര്‍ന്നുവന്നതിനാല്‍ നഗരത്തിലേക്കും പുറത്തേക്കുമുള്ള ഗതാഗത സംവിധാനത്തില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കിഴക്കന്‍ വഴിയിലെ സമാന്തര പാതയിലൂടെയാണ് വാഹനങ്ങള്‍ കളര്‍കോട് ജങ്ഷന്‍ വഴി നഗരത്തിലേക്കും പുറത്തേക്കും കടത്തിവിട്ടുകൊണ്ടിരുന്നത്. കാര്യമായ മഴ ഇല്ലാതിരുന്നതിനാല്‍ ടൈല്‍ വിരിക്കല്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ റോഡിന്‍െറ ഒരുഭാഗത്തുകൂടി ഗതാഗതം പുനരാരംഭിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടുഭാഗത്തും ബസ്ബേയും നിര്‍മിക്കുന്നുണ്ട്. പടിഞ്ഞാറുഭാഗത്തുകൂടി വരുന്ന ബസുകള്‍ക്ക് തെക്കുഭാഗം ചേര്‍ന്നും കിഴക്കുഭാഗത്തുകൂടി പോകുന്ന വാഹനങ്ങള്‍ക്ക് വടക്കുഭാഗത്തുമാണ് ബസ്ബേ നിര്‍മിക്കുക. രണ്ടാഴ്ചക്കുള്ളില്‍ നിര്‍മാണം സമ്പൂര്‍ണമാക്കി ഉദ്ഘാടനം നടത്തണമെന്നാണ് പൊതുമരാമത്ത് വകുപ്പ് ആഗ്രഹിക്കുന്നത്. നിലവില്‍ റോഡ് ഭാഗം പൂര്‍ണമായും ടൈല്‍ വിരിച്ചെങ്കിലും നടപ്പാതകളും വെള്ളം ഒഴുകിപ്പോകാനുള്ള ഓടകളും ഇതിന്‍െറ ഭാഗമായി നിര്‍മിക്കുന്നുണ്ട്. അതിനാല്‍ ആ ഭാഗത്തെ മരങ്ങള്‍ വെട്ടിമാറ്റുകയും ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തു. 25 ലക്ഷം രൂപയാണ് ടൈല്‍ വിരിക്കലിന് ചെലവ്. 70 മീറ്റര്‍ നീളത്തിലും 16 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. പുന്നപ്ര ജങ്ഷനിലെ സൗന്ദര്യവത്കരണം പൂര്‍ത്തിയായാല്‍ മറ്റ് പ്രധാനകവലകളിലും ഇത് ആവിഷ്കരിക്കാനാണ് ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.