ആലപ്പുഴ: 64ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് 25 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 66 വള്ളങ്ങള്‍. ആഗസ്റ്റ് 13ന് നടക്കുന്ന വള്ളംകളിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. വെപ്പ് എ ഗ്രേഡ്-എട്ട് എണ്ണം, വെപ്പ് ബി ഗ്രേഡ്-നാല്, ഇരുട്ടുകുത്തി എ ഗ്രേഡ്-അഞ്ച്, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ചുരുളന്‍-മൂന്ന്, വനിതാ കെട്ടുവള്ളം-മൂന്ന്, തറവള്ളം-രണ്ട് എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചുണ്ടന്‍ വിഭാഗത്തില്‍ ഇല്ലിക്കളം ഒഴികെ മറ്റെല്ലാ വള്ളങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രമുഖ ക്ളബുകള്‍ ഇത്തവണയും മത്സരരംഗത്തുണ്ടാകും. നെഹ്റു ട്രോഫിയില്‍ പലതവണ ഹാട്രിക് നേടിയിട്ടുള്ള കൈനകരി യു.ബി.സി ഇത്തവണ പുതുതായി നീറ്റിലിറക്കിയ ഗബ്രിയേല്‍ മൂന്നുതൈക്കല്‍ വള്ളത്തിലാണ് മത്സരിക്കുന്നത്. കുമരകം വില്ളേജ് ബോട്ട് ക്ളബ് പായിപ്പാടന്‍ ചുണ്ടനിലും കുമരകം വേമ്പനാട് ബോട്ട് ക്ളബ് കാരിച്ചാല്‍ ചുണ്ടനിലും കുമരകം ടൗണ്‍ ബോട്ട് ക്ളബ് ആനാരി ചുണ്ടനിലും മത്സരിക്കും. ആലപ്പുഴ ടൗണ്‍ ബോട്ട് ക്ളബ് ആയാപറമ്പ് വലിയ ദിവാന്‍ജിയിലാണ് തുഴയുന്നത്. കഞ്ഞിപ്പാടം ബോട്ട് ക്ളബ് ശ്രീഗണേശന്‍ ചുണ്ടനിലും പുന്നമട ബോട്ട് ക്ളബ് മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ വള്ളത്തിലും മത്സരിക്കും. കൈനകരിയില്‍നിന്ന് യു.ബി.സി കൂടാതെ മറ്റ് രണ്ട് ക്ളബുകള്‍ കൂടി മത്സരത്തിനുണ്ട്. കൈനകരി സെന്‍റ് മേരീസ് ബോട്ട് ക്ളബ് ചമ്പക്കുളം ചുണ്ടനിലും കൈനകരി എസ്.എച്ച് ബോട്ട് ക്ളബ് ആയാപറമ്പ് പാണ്ടി പുത്തന്‍ചുണ്ടനിലുമാണ് മത്സരിക്കുന്നത്. ജവഹര്‍ തായങ്കരി (ചേന്നംകരി ഫ്രന്‍ഡ്സ് ബോട്ട്ക്ളബ്), നടുഭാഗം (എടത്വ വില്ളേജ് ബോട്ട്ക്ളബ്), പുളിങ്കുന്ന് (പുളിങ്കുന്ന് ബ്രദേഴ്സ് ജൂനിയര്‍), ശ്രീവിനായകന്‍ (വീയപുരം ബോട്ട്ക്ളബ്), ദേവസ് (കരുനാഗപ്പള്ളി ബോട്ട്ക്ളബ്), സെന്‍റ് ജോസഫ് (ചങ്ങംകരി ഗ്രാമവികസന), ശ്രീ കാര്‍ത്തികേയന്‍ (ചങ്ങംകരി ജൂനിയര്‍ സി.ബി.സി), മഹാദേവന്‍ (പള്ളിപ്പാട് വില്ളേജ് ബോട്ട്ക്ളബ്), മഹാദേവികാട് ചുണ്ടന്‍ (മഹാദേവികാട് ബോട്ട്ക്ളബ്), സെന്‍റ് ജോര്‍ജ് (തിരുവാര്‍പ്പ് ബോട്ട്ക്ളബ്), വെള്ളംകുളങ്ങര (ചതുര്‍ഥ്യാകരി ഭാരത്മാതാ കായികവേദി), സെന്‍റ് പയസ് ടെന്‍ത് മങ്കൊമ്പ് ചുണ്ടന്‍ (സെന്‍റ് പയസ് ടെന്‍ത് ബോട്ട്ക്ളബ്, മങ്കൊമ്പ്), ചെറുതന (ചെറുതന ചുണ്ടന്‍വള്ള സമിതി), ആലപ്പാടന്‍ (ബ്രദേഴ്സ് ബോട്ട്ക്ളബ്, ആലപ്പുഴ), കരുവാറ്റ പുത്തന്‍ചുണ്ടന്‍ (ദേവമാതാ ബോട്ട്ക്ളബ്, ചങ്ങംകരി), വടക്കേ ആറ്റുപുറം (ഫ്രന്‍ഡ്സ് ബോട്ട്ക്ളബ്, നെടുമുടി) എന്നിവയാണ് ചുണ്ടന്‍വള്ളങ്ങള്‍. അഞ്ച് ചുണ്ടനുകള്‍ പ്രദര്‍ശന മത്സരത്തിലാകും പങ്കെടുക്കുക. മറ്റ് 20 എണ്ണം അഞ്ച് ഹീറ്റ്സിലായി പ്രാഥമികമത്സരം നടത്തും. ഇതില്‍നിന്ന് ഏറ്റവും കുറവ് സമയം എടുക്കുന്ന നാല് വള്ളങ്ങളാകും ഫൈനലില്‍ കടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.