നീര്‍ച്ചാല്‍ തെളിച്ചില്ല; മണ്ണഞ്ചേരിയില്‍ കരപ്പാടത്തെ കൃഷി നശിക്കുന്നു

മണ്ണഞ്ചേരി: നീര്‍ച്ചാലുകള്‍ വെട്ടിത്തെളിക്കാത്തതിനത്തെുടര്‍ന്ന് മണ്ണഞ്ചേരിയിലെ കരപ്പാടത്തെ കൃഷി നശിച്ചുതുടങ്ങി. കൃഷിയൊരുക്കാന്‍ താല്‍പര്യമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഇവിടെ വിലങ്ങുതടിയാകുന്നതായും പരാതിയുയരുന്നു. മണ്ണഞ്ചേരി പഞ്ചായത്തില്‍ 13ാം വാര്‍ഡില്‍ കാര്‍ത്തികയില്‍ ചന്ദ്രദാസനും പിതാവ് സി. വിജയനും ചേര്‍ന്ന് നടത്തുന്ന കൃഷിയാണ് വെള്ളം ഒഴുകിമാറാത്തതിനാല്‍ നശിച്ചുതുടങ്ങിയത്. കഴിഞ്ഞ 13 വര്‍ഷമായി കരപ്പാടത്ത് നെല്‍കൃഷിയുടെ ഇടവിളകൃഷിയും കൃത്യമായി നടത്തിവരുകയാണിവര്‍. നിലം ഒരുക്കുന്നതിനുമുമ്പുതന്നെ ചന്ദ്രദാസന്‍ അധികൃതരെ കണ്ട് നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ മാലിന്യങ്ങള്‍ നിറഞ്ഞകാര്യം ധരിപ്പിച്ചിരുന്നു. മഴക്കാലശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നീര്‍ച്ചാല്‍ വെട്ടിത്തെളിക്കാം എന്ന ഉറപ്പും ഇവര്‍ നല്‍കിയിരുന്നു. തോടുകള്‍ വെട്ടാനോ പ്രധാനപ്പെട്ട നാല് ഓവുകള്‍ വൃത്തിയാക്കാനോ ഇതുവരെ അധികൃതര്‍ ആരും തയാറായിട്ടില്ല. വലിയകലവൂര്‍ ആരാമം റോഡിനുകുറുകെയുള്ള ഓവുചാല്‍, പന്നിശ്ശേരിയിലെ ഓവുചാല്‍, എട്ടുകണ്ടം കോളനിക്ക് സമീപമുള്ള ഓവുചാല്‍, കൃഷ്ണപ്പിള്ള കുറിക്കാട്ട് ഭാഗത്തുള്ള ചാല്‍ എന്നിവയാണ് നീരൊഴുക്കിന് തടസ്സമായിട്ടുള്ളത്. 1.96 ഏക്കര്‍ പാടത്താണ് ഇവര്‍ നെല്‍കൃഷിയൊരുക്കിയത്. വിരിപ്പുമുണ്ടനാണ് സാധാരണയായി ഈ പാടത്ത് വിതച്ചുവരുന്നത്. കഴിഞ്ഞതവണ 60 പറ നെല്ല് വിളഞ്ഞുകിട്ടിയിരുന്നു. കൂടാതെ, പാടത്തുതന്നെ ചിറകോരി വാഴ, കിഴങ്ങ്, ചേന, കാച്ചില്‍ എന്നിവയും നട്ടിരുന്നു. കിഴങ്ങ് വിത്തുകള്‍ പൂര്‍ണമായും ചീഞ്ഞുകഴിഞ്ഞു. വാഴയുടെ ഇലകള്‍ വാടിത്തുടങ്ങിയിട്ടുണ്ട്. കാച്ചിലിനും ചേനക്കും ആയുസ്സുണ്ടാകില്ളെന്ന നിലയിലാണ്. എഴുപതോളം മുക്കിഴങ്ങ്, ചെറുകിഴങ്ങുമൂടുകളാണ് ഇക്കുറി വിജയനും ചന്ദ്രദാസനും നട്ടു പരിപാലിച്ചത്. അധികൃതരുടെ അനാസ്ഥയില്‍ നശിച്ച കൃഷിയിടത്തിലെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ പോലും ഉത്തരവാദപ്പെട്ടവര്‍ എത്താത്തതിലുള്ള പരാതി കര്‍ഷകരോടൊപ്പം നാട്ടുകാര്‍ക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.