നോമ്പനുഷ്ഠിച്ച സഹപാഠികള്‍ക്ക് കൂട്ടുകാരുടെ ഐക്യദാര്‍ഢ്യം

ആലപ്പുഴ: അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശ്വാസികളായ കുട്ടികള്‍ ദിവസങ്ങളായി നടത്തിയ നോമ്പനുഷ്ഠാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്കൂള്‍ ഒന്നാകെ നോമ്പുതുറക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ശ്രദ്ധേയമായി. എസ്.ഡി.വി ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് ഇക്കാര്യത്തില്‍ മാതൃക കാട്ടിയത്. നോമ്പനുഷ്ഠാനത്തിന്‍െറ 30ാം ദിനമായ ചൊവ്വാഴ്ച എല്ലാവര്‍ക്കും ഈദുല്‍ ഫിത്ര്‍ ആശംസിച്ച് നോമ്പ് പിടിക്കുന്ന കുട്ടികള്‍ക്കൊപ്പം മറ്റ് എല്ലാ കുട്ടികളും അധ്യാപകരും നോമ്പനുഷ്ഠിച്ചു. സ്കൂളിലെ 32 അധ്യാപകരും 661 കുട്ടികളുമാണ് പെരുന്നാള്‍ തലേന്ന് നോമ്പുദിനമാക്കി മാറ്റിയത്. ഇതുസംബന്ധിച്ച് കുട്ടികള്‍ക്ക് നേരത്തേ അറിയിപ്പ് നല്‍കിയിരുന്നതായി പ്രധാനാധ്യാപിക ബി. വത്സലകുമാരി പറഞ്ഞു. കഴിഞ്ഞവര്‍ഷം അഞ്ച്, ഏഴ് ക്ളാസുകളില്‍ മാത്രമായിരുന്നു നോമ്പനുഷ്ഠാനം സംഘടിപ്പിച്ചത്. എന്നാല്‍, ഇത്തവണ സ്കൂളിലെ എല്ലാ കുട്ടികളും ഒരുദിവസത്തെ നോമ്പനുഷ്ഠാനത്തില്‍ പങ്കെടുത്ത് തങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം പങ്കുചേര്‍ന്നു. സ്കൂളില്‍ 145 മുസ്ലിം കുട്ടികളാണ് പഠിക്കുന്നത്. മതസൗഹാര്‍ദം വളര്‍ത്തുക എന്ന ലക്ഷ്യംകൂടി ഇതിനുണ്ടെന്നും ഇതര മതവിഭാഗങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ മനസ്സിലാക്കാനും അത് ജീവിതത്തില്‍ ഒരുദിവസമെങ്കിലും പകര്‍ത്താനും അവര്‍ക്കൊപ്പം പഠിക്കുന്ന കുട്ടികള്‍ക്ക് കഴിയണമെന്ന ഉദ്ദേശ്യവും ഇതിനുണ്ടായിരുന്നെന്ന് പ്രധാനാധ്യാപിക പറഞ്ഞു. എല്ലാവരും വളരെ ആവേശത്തോടെയാണ് പ്രഭാതം മുതല്‍ വൈകുന്നേരം വരെ അന്നപാനീയങ്ങള്‍ ത്യജിച്ച് നോമ്പ് അനുഷ്ഠിച്ചത്. എല്ലാവരും അതില്‍ ആത്മാര്‍ഥമായി സഹകരിച്ചു. ഉച്ചഭക്ഷണം അറിയാതെ കൊണ്ടുവന്നവര്‍ പോലും അത് കഴിക്കാതെ മാറ്റിവെച്ചു. വൈകുന്നേരം നാലുമണിക്കുശേഷം നോമ്പ് മുറിക്കാനായി സ്പെഷല്‍ സേമിയ പായസം കുട്ടികള്‍ക്ക് നല്‍കിയാണ് പെരുന്നാള്‍ ആശംസയേകി കുട്ടികളെ അധ്യാപകര്‍ യാത്രയാക്കിയത്. ഒരുമയുടെയും സ്നേഹ സാഹോദര്യത്തിന്‍െറയും തൂവെളിച്ചം ഓരോ മനസ്സുകളിലും ഇതിലൂടെ ഉണ്ടാകുമെന്ന ഉത്തമമായ ചിന്തയാണ് അധ്യാപകരും സഹപ്രവര്‍ത്തകരും പങ്കുവെച്ചത്. കായികാധ്യാപകന്‍ ബി.ആര്‍. സുധി, അധ്യാപകരായ സ്നേഹശ്രീ, ജിനു എം. ജോര്‍ജ്, പ്രശാന്ത് എം. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.