പ്രവാചകന്‍െറ ജീവിതം മാതൃകയാക്കി അസഹിഷ്ണുതകളെ നേരിടണം –കെ.പി. രാമനുണ്ണി

ആലപ്പുഴ: പാശ്ചാത്യ സംസ്കൃതി രൂപപ്പെടുത്തിയ പദാര്‍ഥവാദ സിദ്ധാന്തങ്ങളുടെ ഇടപെടലാണ് പ്രവാചകനെയും ഇസ്ലാമിനെയും തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ചതെന്ന് സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. ‘സഹിഷ്ണുതയുടെ പ്രവാചകന്‍’ സന്ദേശത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദാര്‍ഥവാദത്തിലൂടെ ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ ഇറങ്ങിയവര്‍ നരകമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ലോകയുദ്ധങ്ങളുടെ നരകതുല്യമായ അവസ്ഥ ഇന്നും മാറിയിട്ടുമില്ല. ഇത്തരത്തിലെ അശുദ്ധ ചിന്തയുടെ വക്താക്കളാണ് അസഹിഷ്ണുതക്ക് തുടക്കമിട്ടത്. ഇവരാണ് ലോകത്തെങ്ങും ഇസ്ലാമോഫോബിയ സൃഷ്ടിച്ചത്. ആര്‍ത്തിയിലധിഷ്ഠിതമായ ആധുനിക മുതലാളിത്ത കമ്പോള സംസ്കാരവും അസഹിഷ്ണുത വര്‍ധിപ്പിക്കുന്നതിന് ഇടപെടല്‍ നടത്തി. ഇതിന്‍െറ ഓരംചേര്‍ന്നാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളും പ്രവര്‍ത്തിക്കുന്നത്. കൊളോണിയല്‍ ശക്തികള്‍ അധികാരത്തിനായി സൃഷ്ടിച്ച ഹിന്ദു-മുസ്ലിം വേര്‍തിരിവ് ഫാഷിസ്റ്റുകള്‍ ഉപയോഗപ്പെടുത്തുകയാ യിരുന്നു. സാഹോദര്യത്തിന്‍െറയും സമന്വയത്തിന്‍െറയും സന്ദേശമുള്‍ക്കൊണ്ട ഹൈന്ദവസംസ്കാരത്തെ ഫാഷിസ്റ്റുകള്‍ അധികാരത്തിനായി ദുര്‍വ്യാഖ്യാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദൈവത്തിന്‍െറ സ്വന്തം നാടായ കേരളത്തില്‍നിന്ന് അസഹിഷ്ണുതക്കെതിരായ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരാന്‍ യോജിച്ച ഇടപെടലുകളുണ്ടാ കണം. പ്രവാചകന്‍െറ ജീവിതം മാതൃകയാക്കിയാകണം അസഹിഷ്ണുതകളെ നേരിടേണ്ടത്. പ്രവാചകന്‍െറ പേരില്‍ പ്രവാചകനിന്ദ നടത്തുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കാരുണ്യത്തോടുകൂടിയുള്ള സ്വീകരിക്കലാണ് സഹിഷ്ണുത. മറ്റുള്ളവരെ കാരുണ്യമുള്ള ഹൃദയത്തോടെ ചേര്‍ത്തുവെച്ച പ്രവാചകന്‍ സഹിഷ്ണുതയുടെ പര്യായമായിരുന്നു. പ്രവാചകന്‍െറ സന്ദേശങ്ങള്‍ ജീവിതത്തിലേക്ക് അതേപടി പകര്‍ത്താന്‍ തയാറായാല്‍ അസഹിഷ്ണുത നമ്മില്‍നിന്ന് ഇല്ലാതാകും. ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ പ്രവാചകനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, പ്രവാചകനിന്ദ ഒരുനിലക്കും അംഗീകരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ അഹിംസാവാദത്തിലൂടെ സ്വാതന്ത്ര്യം നേടിയ രാജ്യത്ത് ഗേദ്സെയുടെ കൊലവിളികളാണ് ഇപ്പോള്‍ മുഴങ്ങുന്നതെന്ന് വിഷയം അവതരിപ്പിച്ച ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദാലി പറഞ്ഞു. മനുഷ്യരോടുള്ള വിശാലമായ ഇടപെടലിലൂടെ മാത്രമെ അസഹിഷ്ണുത ഒഴിവാക്കാന്‍ കഴിയൂ. കാലുഷ്യത്തിന്‍െറ സങ്കുചിത കാഴ്ചപ്പാടുകള്‍ക്കപ്പുറം കാരുണ്യത്തിലൂടെ മാത്രമെ സഹിഷ്ണുത വളര്‍ത്താന്‍ കഴിയൂ. അന്യരുടെ ദു$ഖം സ്വന്തം പ്രശ്നമായി മാറണം. മനുഷ്യബന്ധങ്ങള്‍ക്ക് മൂല്യം കല്‍പിക്കുന്ന മാതൃകാസമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രവാചക ജീവിതത്തിലുടനീളം നടന്നത്. ഈ മാതൃക വിശ്വാസികളും ഏറ്റെുടക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. പാളയം ഇമാം സുഹൈബ് മൗലവി, മൗലവി മുഹമ്മദ് ഷാഫി കായംകുളം, ഐ.എസ്.എം ദക്ഷിണ കേരള സെക്രട്ടറി ഷമീര്‍ ഫലാഹി, പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, അഡ്വ. കെ. നജീബ്, സബീര്‍ഖാന്‍, അഡ്വ. ബി.എ. ഹനീഫ്, സജീദ് എന്നിവര്‍ സംസാരിച്ചു. എ.എം. നസീര്‍, അന്‍സാരി ആലപ്പുഴ, എ. ഫൈസല്‍, എസ്.എം. ഷരീഫ്, എന്‍.പി. രാജ, എ.ആര്‍. മുഹമ്മദ് കബീര്‍, ഹാഷിം, എ.എം. നൗഫല്‍, അഷറഫ്, ഇ.എം. അബ്ദുറഹ്മാന്‍, എച്ച്. മുഹമ്മദാലി, ഷറഫുദ്ദീന്‍ സെലക്ട്, കെ. നാസര്‍, ടി.എ. ഫയാസ്, ബിനാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.