വള്ളികുന്നം വൈദ്യുതി സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമാകുന്നു

കായംകുളം: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വള്ളികുന്നത്ത് വൈദ്യുതി സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമാകുന്നു. ഉത്തരവ് അടുത്ത ദിവസം തന്നെ പുറത്തിറങ്ങും. വള്ളികുന്നം പഞ്ചായത്ത് പ്രദേശത്തെ വൈദ്യുതി പ്രശ്നങ്ങള്‍ ഇതോടെ ഒരു ഓഫിസിന്‍െറ പരിധിയിലാകുമെന്നതാണ് പ്രധാന നേട്ടം. കൃഷ്ണപുരം, ചാരുംമൂട്, മണപ്പള്ളി, ഓച്ചിറ സെക്ഷനുകളുടെ പരിധിയിലായാണ് വള്ളികുന്നം പ്രദേശം. ഇതില്‍ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്ന കൃഷ്ണപുരം സെക്ഷന്‍െറ പരിധിയില്‍ വള്ളികുന്നത്ത് പ്രവര്‍ത്തിച്ചിരുന്ന സബ് എന്‍ജിനീയര്‍ ഓഫിസ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നിര്‍ത്തലാക്കിയിരുന്നു. കൃഷ്ണപുരം മാതൃകാ സെക്ഷനാക്കിയതാണ് ഓഫിസ് നിര്‍ത്തലാക്കാന്‍ കാരണം. പ്രദേശത്തിന്‍െറ വലുപ്പവും ഗുണഭോക്താക്കളുടെ എണ്ണവും പരിഗണിച്ച് വള്ളികുന്നം സെക്ഷനായി ഉയര്‍ത്തണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഉള്ള ഓഫിസും കൂടി ഇല്ലാതായത്. മേല്‍നോട്ടത്തിന് ഓഫിസ് ഇല്ലാതായതോടെ വൈദ്യുതി പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഇതടക്കം മുന്നില്‍ നിര്‍ത്തി ശക്തമായ പ്രതിഷേധങ്ങളാണ് നാട്ടില്‍ ഉയര്‍ന്നുവന്നിരുന്നത്. സബ് എന്‍ജിനീയര്‍ ഓഫിസിന്‍െറ പദവി നിലനിര്‍ത്തണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ആദ്യം സമരവുമായി രംഗത്തിറങ്ങിയത്. ഇത് പ്രായോഗികമല്ളെന്ന് തിരിച്ചറിഞ്ഞതോടെയാണ് സെക്ഷന്‍ ഓഫിസ് അനുവദിക്കണമെന്ന ആവശ്യവുമായി സമരം ഉയര്‍ന്നുവന്നത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ സംഘടനകളും ഈ ആവശ്യം ഉയര്‍ത്തിയിരുന്നു. ആര്‍. രാജേഷ് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതോടെ വള്ളികുന്നത്ത് സെക്ഷന്‍ ഓഫിസ് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയടക്കം നടത്തിയ ഇടപെടലുകളും സമ്മര്‍ദങ്ങളുമാണ് സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്. പുതിയ സെക്ഷന്‍ വരുന്നതോടെ എന്‍ജിനീയര്‍മാര്‍ അടക്കം 30ഓളം ഉദ്യോഗസ്ഥരുടെ സേവനം നാടിന് ലഭിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഓഫിസിന്‍െറ ഉദ്ഘാടനം നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ഇലിപ്പക്കുളം ചൂനാട്ട് പ്രവര്‍ത്തിക്കുന്ന സബ് ഓഫിസ് നവീകരിച്ച് സെക്ഷന്‍ ഓഫിസിന് സൗകര്യപ്പെടുത്താമെന്നാണ് തീരുമാനം. പഞ്ചായത്തംഗം ജി. രാജീവ്കുമാര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് മഠത്തില്‍ ഷുക്കൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.