ആലപ്പുഴ സമഗ്രകുടിവെള്ള പദ്ധതി മാര്‍ച്ചില്‍ കമീഷന്‍ ചെയ്തേക്കും

ആലപ്പുഴ: മാര്‍ച്ച് മുപ്പതിനകം ആലപ്പുഴ സമഗ്രകുടിവെള്ള പദ്ധതി കമീഷന്‍ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷ. ആലപ്പുഴയുടെ ജലദൗര്‍ലഭ്യം കണക്കിലെടുത്ത് 2007ല്‍ 188 കോടി രൂപ മുതല്‍മുടക്കില്‍ വിഭാവനം ചെയ്ത പദ്ധതിയാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി അനിശ്ചിതമായി നീണ്ടതോടെ വിഷയം ഹൈകോടതിയുടെ മുന്നിലത്തെി. തുടര്‍ന്ന് 2013ല്‍ പദ്ധതിക്ക് പുതുജിവന്‍ വെക്കുകയായിരുന്നു. എന്നാല്‍, പിന്നീട് പദ്ധതിക്കായി ഫണ്ട് അനുവദിക്കാതിരുന്നത് പണികളുടെ മുന്നോട്ടുള്ള പുരോഗതിയെ ബാധിച്ചു. പഞ്ചായത്തുതലത്തില്‍ 88 കോടിയും ടൗണ്‍ മേഖലയ്ക്കായി 100 കോടി രൂപയുമാണ് പദ്ധതി വിഹിതമായി മാറ്റിയിരിക്കുന്നത്. പദ്ധതി വിഹിതമായ മുഴുവന്‍ തുകയും അനുവദിച്ച് നല്‍കാത്തത് മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടുവെന്ന് പ്രോജക്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് ജോണ്‍ പറഞ്ഞു. എന്നിട്ടും ഏകദേശം 90ശതമാനം പദ്ധതി പൂര്‍ത്തികരിച്ചു. പദ്ധതിക്കാവശ്യമായ ടാങ്കുകളും പൈപ്പുകളും സ്ഥാപിച്ചുകഴിഞ്ഞു. പത്തനംതിട്ട ജില്ലയിലെ കടപ്രയില്‍നിന്ന് ജലം കൊണ്ടുവരാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പുറക്കാട്, അമ്പലപ്പുഴ (നോര്‍ത്-സൗത്), പുന്നപ്ര (നോര്‍ത്-സൗത്), മുന്‍സിപ്പാലിറ്റി, ആര്യാട്, മാരാരിക്കുളം സൗത് എന്നിവിടങ്ങളെ ലക്ഷ്യമിട്ടാണ് സമഗ്രകുടിവെള്ള പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ജില്ലക്കാവശ്യമായ 620 ലക്ഷം എം.എല്‍.ഡി ജലം വിതരണം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കടപ്രയില്‍ നിന്നും ജലം പദ്ധതിപ്രദേശമായ കരുമാടിയിലെ ഹബിലത്തെിച്ചാണ് വിതരണം ചെയ്യുക. പനച്ചുവട് ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ റെയില്‍വേട്രാക്ക് വഴി സ്ഥാപിക്കുന്നതിന് റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടന്നുവരുകയാണ്. റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ പൈപ്പ് സ്ഥാപിക്കാനാവുമെന്ന് തോമസ് ജോണ്‍ പറഞ്ഞു. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ റോഡുകളുടെ ടാറിങ്ങ് നടക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയശേഷമേ പണി അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇക്കാരണത്താല്‍ ഈ മേഖലയില്‍ പണി തടസ്സപ്പെട്ടിരിക്കുകയാണ്. നാട്ടുകാരെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് നിര്‍മാണം വേഗത്തിലാക്കാനാണ് ശ്രമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.