പുസ്തക വിതരണത്തിന് 

വീടുകളിലേക്കു പോകുന്ന ഭാഗീരഥി


വീട്ടിലെത്തുന്ന പുസ്തകശാല; അറുപതിലും തളരാതെ ഭാഗീരഥിയുടെ പുസ്തക വിതരണം

വെള്ളമുണ്ട: അറുപതിലും തളരാതെ ഭാഗീരഥിയുടെ പുസ്തക വിതരണം. വെള്ളമുണ്ട പഞ്ചായത്തിലെ ചെറുകര റിനൈസൻസ് ലൈബ്രറിയിലെ വനിത ലൈബ്രേറിയൻ ഭാഗീരഥി ഗ്രാമത്തിന്റെ സഞ്ചരിക്കുന്ന പുസ്തകശാലയാണിന്ന്. 2006 നവംബർ 17നാണ് ജോലി തുടങ്ങിയത്. 14 വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചായിരുന്നു ആരംഭം. അന്ന് 750 രൂപയായിരുന്നു മാസ ശമ്പളം. ഒരാളെ ചേർക്കുമ്പോൾ 15 രൂപ പ്രവേശന ഫീസും വരിസംഖ്യയുമായി വാങ്ങും. അതിന്റെ 75 ശതമാനം ചേർക്കുന്നയാൾക്കും 25 ശതമാനം വായനശാലക്കും.

അതായിരുന്നു കണക്ക്. ഇപ്പോൾ ശമ്പളം നാലായിരം രൂപയായി. നിലവിൽ 250 മെംബർമാരുണ്ട്. 110 വീടുകളിൽ സ്ഥിരമായി പുസ്തകങ്ങൾ കൊടുക്കുന്നുണ്ട്. ബാക്കിയുള്ളവർ ഏതു പുസ്തകം വേണമെന്ന് അറിയിച്ചാൽ ലഭ്യമാക്കും. ആളുകൾ കൊഴിഞ്ഞു പോകുന്നതിനനുസരിച്ചു പുതിയ അംഗങ്ങളെ ചേർക്കും. വായന നിന്നുപോയിട്ടില്ലെന്നും അറിവ് ആർജിക്കാനാഗ്രഹിക്കുന്നവർ തേടിവരുമെന്നും ഭാഗീരഥി പറയുന്നു. ചില എഴുത്തുകാരുടെ പുസ്തകം വേണമെന്നു പറയുന്നവർ ഉണ്ട്. ലൈബ്രറിയിൽ പോയി ആ പുസ്തകം എടുത്ത് കൃത്യമായി എത്തിച്ചുകൊടുക്കും. ഇപ്പോൾ ധാരാളം പേർ പുസ്തകത്തിന് വിളിക്കാറുണ്ട്. ഇവരിൽ കുട്ടികളും വയോധികരും ഉൾപ്പെടും.

പുസ്തക വിതരണത്തിന് ഭാഗീരഥി ദിവസം ഏകദേശം നാലു കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. ആഴ്ചയിൽ ആറു ദിവസമാണ് വീടുകളിൽ സന്ദർശനം. നോവൽ, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം തുടങ്ങി ആളുകളുടെ ഇഷ്ടം മനസിലാക്കിയാണു പുസ്തങ്ങൾ കൊണ്ടുപോകാറുള്ളത്. ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ ഒരു ദിവസം എടുക്കും. എ ഗ്രേഡ്, ബി ഗ്രേഡ് വായനശാലകൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കാൻ ലൈബ്രറി കൗൺസിലിന്റെ അനുവാദമുണ്ട്. പത്താം ക്ലാസ് വരെയാണ് ഭാഗീരഥി പഠിച്ചത്. ഭർത്താവ് ബാലഗോപാലൻ കൃഷിക്കാരനാണ്. ശ്രീനാഥ്, ശ്രീഷ്മ എന്നിവർ മക്കളാണ്. ജോലി പറ്റുന്നത്ര കാലം ചെയ്യണമെന്നാണ് ഭാഗീരഥിയുടെ ആഗ്രഹം. പുസ്തക വിതരണത്തിലൂടെ ലഭിക്കുന്ന സംതൃപ്തി ശമ്പളത്തേക്കാൾ വളരെ വലുതാണെന്ന് അവർ പറയുന്നു.

Tags:    
News Summary - The Inspiring Journey of Wayanad's Door-to-Door Librarian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.