കൊച്ചി: ‘‘അവർ ഇവിടെ ഏറെ സന്തോഷത്തിലാണ്. രണ്ടുവർഷമായി ഈ വീട്ടിൽനിന്ന് സ്കൂളിൽ പോകുന്നു. മറ്റു കുട്ടികളെപ്പോലെ പഠിച്ചും കളിച്ചും വളരുന്നു. ഞങ്ങൾ അവരുടെ അച്ഛനും അമ്മയുമല്ലെന്ന് അവർക്കുതന്നെ അറിയാം’’ -ആലപ്പുഴ അരൂരിലെ വീട്ടിൽനിന്ന് അവർ പറയുന്നു. സംസ്ഥാന സാമൂഹിക നീതി വകുപ്പിെൻറ പോറ്റിവളർത്തൽ പദ്ധതിയിൽ (ഫോസ്റ്റർ സ്കീം) മൂന്ന് കുട്ടികളെ ആദ്യമായി ഒരുവീട്ടിലേക്ക് ഏറ്റുവാങ്ങിയ ദമ്പതികൾ പറയുന്നു.
ആലപ്പുഴയിൽ അധ്യാപികയാണ് ഈ മൂന്ന് മക്കളുടെ ‘അമ്മ’. ‘അച്ഛൻ’ എറണാകുളത്ത് ജോലിചെയ്യുന്ന പെരുമ്പാവൂരുകാരൻ. ഉത്തരേന്ത്യയിലെ ഏതോ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരത്തെ സാമൂഹികനീതി വകുപ്പിന് കീഴിലെ ശിശുക്ഷേമ സ്ഥാപനത്തിൽ എത്തിപ്പെട്ടവരാണ് സഹോദരങ്ങളായ രണ്ടുപേരും കൂട്ടുകാരനായ മറ്റൊരാളും. രണ്ടുവർഷത്തിൽ ഏറെയായി മക്കളില്ലാത്ത ഈ ദമ്പതികൾ ഇവരെ ഏറ്റെടുത്തിട്ട്. സഹോദരങ്ങളിൽ ആൺകുട്ടി അഞ്ചാം ക്ലാസിലായി. പെൺകുട്ടി ആറിലും. കൂട്ടുകാരൻ അഞ്ചിലും. ഇൗ സഹോദരങ്ങളുടെയും കൂട്ടുകാരെൻറയും യഥാർഥ അമ്മമാർ തിരുവനന്തപുരത്തുണ്ട്; ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ.
‘‘ഇടക്കിടെ ഇവർ ഞങ്ങളോട് ചോദിക്കും, നല്ല മലയാളത്തിൽതന്നെ; തങ്ങൾ സ്വന്തമല്ലല്ലോയെന്ന്. അതെയെന്ന് മറുപടി നൽകും. അവരുടെ അമ്മമാരെ കാണാനും കൊണ്ടുപോകും. സ്വന്തം വീടിെൻറ അന്തരീക്ഷത്തിൽ ഈ കുഞ്ഞുങ്ങളെ വളർത്താനാണ് ഏറ്റെടുത്തത്. എത്രനാൾ അനുവദിക്കുമോ അത്രയും. ഇനി വലുതായി അവർക്ക് പോകണമെന്ന് തോന്നിയാൽ അതിനും അനുവദിക്കും’’ -‘അച്ഛൻ’ പറയുന്നു. അമ്മ മാനസികാരോഗ്യ കേന്ദ്രത്തിലായതോടെ രണ്ട് സ്ഥാപനങ്ങളിലേക്ക് കുഞ്ഞുനാളിലേ മാറ്റപ്പെട്ടതാണ് സഹോദരങ്ങൾ. രണ്ട് കുട്ടികളെ ഫോസ്റ്റർ കെയർ പദ്ധതി പ്രകാരം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ദമ്പതികൾ എത്തിയപ്പോൾ ഏറെ ശ്രമങ്ങൾക്കൊടുവിൽ സഹോദരങ്ങളെത്തന്നെ കൊടുത്തുവിട്ടു സാമൂഹികനീതി വകുപ്പ് അധികൃതർ. ഇനിയും ഒരാളെക്കൂടി വേണമെന്ന് ആവശ്യപ്പെട്ട് എത്തിയപ്പോൾ കൂട്ടുകാരനെയും കണ്ടെത്തി നൽകി.
വെക്കേഷൻ സ്കീമാണ് ശരിക്കും ഫോസ്റ്റർ കെയർ. പക്ഷേ, ഈ ദമ്പതികളുടെ നിർബന്ധത്തിനുമുന്നിൽ ചുവപ്പുനാടകെളാക്കെ മുറിഞ്ഞുവീണു. പലയിടങ്ങളിലേക്കും യാത്രപോയും നിറഞ്ഞ സ്നേഹം നൽകിയും ഈ കുഞ്ഞുങ്ങളെ ഇവർ പോറ്റിവളർത്തുന്നു. ഇനി ഒരുനാൾ അനുവദിച്ചാൽ ഇവരെ തീർത്തും സ്വന്തമാക്കാനും ഒരുങ്ങിത്തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.