തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് മാറ്റാൻ ഒരുങ്ങി സർക്കാർ. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. മുമ്പ് സുപ്രീംകോടതിയിൽ സർക്കാർ നൽകിയ നിലപാട് തിരുത്തും. പുനഃപരിശോധന ഹരജിയിൽ സംസ്ഥാന സർക്കാറിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും സുപ്രീംകോടതി രേഖാമൂലം നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇന്നുചേർന്ന മന്ത്രിസഭയോഗത്തിന്റെ തീരുമാനം നാളെ സുപ്രീംകോടതിയെ അറിയിക്കും.
നിലപാട് മാറ്റത്തിൽ ആദ്യം മലക്കം മറിഞ്ഞത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. 2018 സെപ്റ്റംബർ എട്ടിന് യുവതീ പ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി ബോർഡും അനുകൂലിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്നാണ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചത്. യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാണ് ബോർഡിന്റെ തീരുമാനം. ഇതു സംബന്ധിച്ച് ബോർഡിൽ ആശയക്കുഴപ്പമില്ല. ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും കെ. ജയകുമാർ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിശ്വാസികളെ ഒപ്പം കൂട്ടാനാണ് സർക്കാർ ശ്രമം. യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതോടെ കേരളത്തിലെ വിവിധയിടങ്ങളിൽനിന്നും സർക്കാറിനെതിരെ പ്രതിഷേധം നിലനിന്നിരുന്നു. ബി.ജെ.പിയും കോൺഗ്രസും ഇതിനെ രാഷ്ട്രീയമായി ആയുധമാക്കുകയും സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പുനഃപരിശോധന ഹരജികൾ വന്നപ്പോൾ സർക്കാർ അനുകൂലിച്ചു. നവോത്ഥാന സമിതിയും വനിതാമതിൽ തുടങ്ങിയ പരിപാടികളുമായി സർക്കാർ വിശ്വാസികളെ ഒപ്പം കൂട്ടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം കണക്കിലെടുത്താണ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്.
അതിനിടെ, യുവതീ പ്രവേശനത്തിൽ ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. വിധി നിലനിർത്തണമെന്നും രാജ്യത്തെ സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണെന്നും അവർ ചൂണ്ടിക്കാട്ടി. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്താനാവില്ല. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ലെന്നും പൊതുതാൽപര്യഹരജിയിലൂടെ മത ആചാരങ്ങളെ ചോദ്യം ചെയ്യുമെന്നും ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ വാദിച്ചു. ശബരിമല കേസിലെ ഹരജിക്കാരാണ് സംഘടന.
ശബരിമല യുവതീ പ്രവേശനത്തിൽ സി.പി.എമ്മിന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് ഇതേക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവന്ദന്റെ പ്രതികരണം. ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയിൽ അറിയിക്കുമെന്നും സി.പി.എം നിലപാടിൽ മാറ്റമില്ലെന്നും ഉറച്ചുനിൽക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. സി.പി.എം എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണ്. പാർട്ടിയുടെ നിലപാടിൽ നിലവിൽ മാറ്റമില്ല. കഴിഞ്ഞ തവണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ പരിഗണയിലുള്ള യുവതീപ്രവേശനം വേണോ വേണ്ടയോ എന്നുള്ള കാര്യം നേരിട്ട് വരുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആചാരങ്ങൾ സംബന്ധിച്ച് പണ്ഡിതമാരും വിദഗ്ധരുമായി ചർച്ച നടത്തി വേണം നിലപാട് സ്വീകരിക്കാൻ. ആചാര സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുള്ള തീരുമാനങ്ങൾക്കായി ഫലപ്രദമായ ചർച്ചകൾ ആവശ്യമാണെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.