കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം നടത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ കെ.എസ്.യു പ്രവർത്തകർക്ക് ജയിലിന് പുറത്ത് വൻ സ്വീകരണം. ജാമ്യത്തിലിറങ്ങിയവരെ ഹർഷാരവതോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. കോൺഗ്രസ് പ്രവർത്തകരെ മനപൂർവം താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ജാമ്യത്തിലിറങ്ങിയ പ്രവർത്തകർ ആരോപിച്ചു. മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ആയുധം ഉപയോഗിച്ചിട്ടില്ല. കറുത്ത തുണിമാത്രമാണ് ഉപയോഗിച്ചതെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.
മന്ത്രിക്കെതിരെ ആയുധം ഉപയോഗിച്ചതിന് തെളിവില്ലെന്ന് കാട്ടിയാണ് കോടതി അഞ്ച് പ്രവർത്തകർക്കും ജാമ്യം അനുവദിച്ചത്. പ്രതിഷേധം എല്ലാവരും കണ്ടതാണ്, പ്രതിഷേധത്തെ മറ്റോരുതരത്തിൽ വ്യാഖ്യാനിക്കുകയും അക്രമിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തുകയുമാണ് സി.പി.എം ചെയ്തത്. മാരകായുധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ കൊല്ലാൻ ശ്രമിച്ചുവെന്നും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രവർത്തരെ ജയിലിലടക്കാൻ ശ്രമമാണ് ഉണ്ടായതെന്നും കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു. മൊഴിയിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. പിന്നേ ഏത് ആയുധമുപയോഗിച്ചാണ് ആക്രമിച്ചതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണം.
ഭരണകൂട ഭീകരതയാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ ഇടതുപക്ഷം തീവ്ര വലതുപക്ഷമായി മാറിയെന്നും കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഏങ്ങനെയാണോ അടിച്ചമർത്തുന്നത് അതുതന്നെയാണ് പിണറായി സർക്കാറും നടത്തുന്നത്. വരും ദിവസങ്ങളിൽ സർക്കാറിന്റെ പോരായ്മകൾക്കെതിരെ കൂടുതൾ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.